നെതന്യാഹു,ട്രംപ്, ജോൺ കെറി

യുദ്ധം വേണമെന്ന് നെതന്യാഹു, വേണ്ടെന്ന് ബൈഡനും ഒബാമയും ബുഷും; വെളിപ്പെടുത്തലുമായി ജോൺ കെറി

വാഷിങ്ടൺ: ഇറാനെതിരെ നേരിട്ടുള്ള സൈനിക നടപടി വേണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിരന്തരമായ ആവശ്യങ്ങൾ തുടർച്ചയായി അമേരിക്കൻ പ്രസിഡന്റുമാർ തള്ളിക്കളഞ്ഞിരുന്നതായി മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുടെ വെളിപ്പെടുത്തൽ. ബരാക് ഒബാമ, ജോർജ്ജ് ഡബ്ല്യൂ ബുഷ്, ജോ ബൈഡൻ എന്നിവരെല്ലാം നെതന്യാഹുവിന്റെ യുദ്ധ നിർദേശത്തോട് വിമുഖത കാണിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ പ്രമുഖ ടോക്ക് ഷോ ആയ 'ദ ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ട്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒബാമ ഭരണകൂടത്തിൽ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്തെ ചർച്ചകൾ അനുസ്മരിച്ച കെറി, പശ്ചിമേഷ്യയിൽ വലിയൊരു യുദ്ധത്തിന് നെതന്യാഹു കോപ്പുകൂട്ടിയിരുന്നതായി വ്യക്തമാക്കി. "ഇറാനെ ആക്രമിക്കണമെന്നത് നെതന്യാഹുവിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. എന്നാൽ ബുഷ് ആയാലും ഒബാമയായാലും ഇപ്പോൾ ബൈഡനായാലും, നയതന്ത്ര വഴികൾ പൂർണ്ണമായി അടഞ്ഞിട്ടില്ല എന്ന ബോധ്യത്തിൽ ആ നീക്കത്തെ തടയുകയാണ് ചെയ്തത്" കെറി പറഞ്ഞു.

ഇറാനെ ആക്രമിച്ചാൽ അവിടെ ഭരണകൂടത്തിനെതിരെ ജനകീയ വിപ്ലവം ഉണ്ടാകുമെന്നും ഭരണമാറ്റം സംഭവിക്കുമെന്നുമായിരുന്നു നെതന്യാഹു അമേരിക്കക്ക് നൽകിയ ഉറപ്പ്. എന്നാൽ ഇത്തരം കണക്കുകൂട്ടലുകൾ തെറ്റാണെന്ന് കാലം തെളിയിച്ചതായി കെറി ചൂണ്ടിക്കാട്ടി. സൈനിക നടപടി ഇറാനെ കൂടുതൽ പ്രകോപിപ്പിക്കുകയേ ഉള്ളൂ എന്നതായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെയും വിലയിരുത്തൽ.

മുൻ പ്രസിഡന്റുമാരിൽ നിന്ന് വ്യത്യസ്തമായി ഡോണാൾഡ് ട്രംപ് നെതന്യാഹുവിന്റെ നിലപാടുകളോട് അനുകൂലമായാണ് പ്രതികരിച്ചതെന്ന് കെറി പറഞ്ഞു. ട്രംപ് അധികാരത്തിലിരുന്നപ്പോൾ ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് പിന്മാറിയതടക്കമുള്ള തീരുമാനങ്ങൾ നെതന്യാഹുവിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു എന്നാണ് ന്യൂയോർക്ക് ടൈംസിനെ ഉദ്ധരിച്ച് കെറി പറഞ്ഞത്. "നുണകൾ പറഞ്ഞ് ഒരു ജനതയെ യുദ്ധത്തിലേക്ക് തള്ളിയിടരുത്. വിയറ്റ്നാം യുദ്ധത്തിലും ഇറാഖ് യുദ്ധത്തിലും നാം കണ്ടത് അതാണ്. ചരിത്രത്തിൽ നിന്ന് നാം പാഠം പഠിക്കണം." -ജോൺ കെറി പറഞ്ഞു. 

അതേസമയം, നിലവിൽ പശ്ചിമേഷ്യയിലെ സാഹചര്യം അതീവ സങ്കീർണ്ണമായി തുടരുകയാണ്. ഇറാനെതിരെയുള്ള ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാനുള്ള ട്രംപിന്റെ നിർദേശത്തെ ഇസ്രായേൽ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും കർശനമായ നിബന്ധനകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇതിനിടെ, ഇറാന് പിന്തുണയുമായി ഹിസ്ബുള്ള രംഗത്തെത്തിയതോടെ ലെബനനിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ മേഖല വീണ്ടും ഒരു വൻ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

Tags:    
News Summary - Netanyahu Proposed Iran War To 3 US Presidents Before Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.