കാഠ്മുണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ മരണം 750 കടന്നു. നേപ്പാളിൽ 734 ആയി ഉയർന്നു. ടിബറ്റിൽ 16 പേരും മരിച്ചിട്ടുണ്ട്. കുറഞ്ഞത് 3,044 ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. നേപ്പാളിൽ നൂറുകണക്കിന് വിദേശികൾ ഉൾപ്പെടെ 2,498 പേരെയും ടിബറ്റിൽ 546 പേരെയും കാണാതായിട്ടുണ്ട്. 275 ഇന്ത്യക്കാരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതിൽ ആറ് മലയാളികളും ഉൾപ്പെടും. കാണാതായ 50 ഇന്ത്യക്കാരെ ശനിയാഴ്ച ബന്ധപ്പെടാൻ കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 108 ഇന്ത്യക്കാരെ നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 598 ഇന്ത്യക്കാർ ചൈനയിൽ നിന്ന് സുരക്ഷിതരായി നേപ്പാളിലെത്തിയതായും മന്ത്രാലയം അറിയിച്ചു. 900 ഇന്ത്യക്കാർ ടിബറ്റ് ഭാഗത്തും സുരക്ഷിതരാണ്. നേപ്പാളിൽ ഇതുവരെ 3,700-ലധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹിമാലയൻ താഴ്‌വരകളിലൂടെ കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലും അവശിഷ്ടങ്ങളും പ്രധാന അടിസ്ഥാന സൗകര്യങ്ങളെ തകർക്കുകയും ഗ്രാമങ്ങളെ അപ്പാടെ നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
നേപ്പാളിലെ റസുവ ജില്ലയിൽ, ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി കരുതുന്ന തൊഴിലാളികളിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ത്രിശൂലി 3എ സൈറ്റിൽ നേപ്പാൾ സൈന്യം വിജയകരമായി ഒരു ട്യൂബ് തുരങ്കത്തിനുള്ളിൽ കടത്തുകയും ചെറിയൊരു ദ്വാരത്തിലൂടെ വായു കടത്തിവിടാൻ തുടങ്ങുകയും ചെയ്തു. ത്രിശൂലി 3എ, 3ബി സൈറ്റുകളിലായി നൂറിലധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. എന്നാൽ മഴയും നദിയിലെ ജലനിരപ്പ് ഉയർന്നതും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാവുകയാണ്.
കാണാതായവരുടെ കൂട്ടത്തിൽ 933 ജലവൈദ്യുത തൊഴിലാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേപ്പാളിലെ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മൗണ്ട് കൈലാസത്തിലേക്ക് യാത്ര ചെയ്യുന്ന ട്രെക്കിങ് നടത്തുന്നവരും തീർത്ഥാടകരും ഉൾപ്പെടെയുള്ള നൂറുകണക്കിന് വിദേശികളെക്കുറിച്ചും വിവരമില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.