ബ്രസ്സൽസ്: പശ്ചിമേഷ്യയിൽ യു.എസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ നാറ്റോ സഖ്യരാജ്യങ്ങൾ കടൽ മൈനുകൾ നീക്കം ചെയ്യുന്ന യുദ്ധക്കപ്പലുകളായ മൈൻസ്വീപ്പറുകൾ വിന്യസിക്കുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. മേഖലയിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടർന്നാൽ അവർക്കെതിരെ കടുത്ത കടൽ ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഈ നീക്കത്തെക്കുറിച്ച് നാറ്റോ സഖ്യകക്ഷികളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
ഇറാനിയൻ പ്രവിശ്യകളായ ഹോർമോസ്ഗാനിലും മഹ്ഷാറിലും അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലെ അങ്കാറയിലുള്ള ട്രംപ് ഈ പ്രസ്താവന നടത്തിയത്. നേരത്തേ ഇറാൻ കരാർ അവസാനിച്ചതായും ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം സമീപകാലത്തുണ്ടായ സംഘർഷങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാന്റെ മേൽ ചുമത്തിയ ട്രംപ്, യുദ്ധത്തിന്റെ ആദ്യദിനം യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമാധികാര നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഒരാഴ്ച നീണ്ടുനിന്ന സംസ്കാര ചടങ്ങിന്റെ പേരിൽ ഇറാൻ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നതായും അവകാശപ്പെട്ടു.
കടൽ മാർഗ്ഗം മൈനുകൾ നിക്ഷേപിക്കാൻ ഇറാൻ ശ്രമിച്ചേക്കാമെന്നും എന്നാൽ ഡ്രഗ് മാഫിയകളെ തകർക്കാൻ ഉപയോഗിക്കുന്ന അതേ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇറാന്റെ ചെറിയ യുദ്ധബോട്ടുകളെ യു.എസ് സൈന്യം ഇപ്പോൾ തകർത്തുകൊണ്ടിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നിലവില്‍ യു.എസും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ പ്രകാരം ഹുർമുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനയി തുറന്ന് കൊടുക്കണമെന്ന് ധാരണയായിരുന്നു. എന്നാൽ തങ്ങൾ നിര്‍ദേശിക്കുന്ന പാതയിലൂടെ അല്ലാതെ പോകുന്ന കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ച കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇറാൻ നടത്തിയ കപ്പൽ ആക്രമണങ്ങളും അതിന് മറുപടിയായി അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളും മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.