ഫോട്ടോ കടപ്പാട് സി.എൻ.എ

നാറ്റോ ഉച്ചകോടിക്കിടെ റഷ്യ-യുക്രെയ്ൻ പരസ്പര വ്യോമാക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

നാറ്റോയുടെ വാർഷിക ഉച്ചകോടി തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ പുരോഗമിക്കുന്നതിനിടെ റഷ്യയും യുക്രെയ്നും പരസ്പരം വ്യോമാക്രമണങ്ങൾ നടത്തി. റഷ്യ ഡസൻ കണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയിനിലെ വിവിധ മേഖലകളെ പ്രത്യേകിച്ച് തലസ്ഥാനമായ കിയവ് ഉൾപ്പെടെ ലക്ഷ്യമിട്ടപ്പോൾ യുക്രെയ്ൻ റഷ്യയുടെ വ്യാവസായിക കേന്ദ്രങ്ങളിലേക്കും ആക്രമണം നടത്തി.

യുക്രെയ്ൻ അധികൃതർ നൽകുന്ന വിവരമനുസരിച്ച്, റഷ്യൻ ആക്രമണങ്ങളിൽ കിയവ്, ഖാർകീവ്, മൈകൊലൈവ്, ഖെർസൺ മേഖലകളിലായി കുറഞ്ഞത് ഏഴ് പേർ കൊല്ലപ്പെട്ടു. റഷ്യ പ്രയോഗിച്ച 169 ഡ്രോണുകളിൽ 80 ശതമാനത്തിലേറെ യുക്രെയ്ൻ പ്രതിരോധ സംവിധാനം തകർത്തു.അഞ്ച് ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നുപോലും വെടിവെച്ചിടാൻ അവർക്ക് കഴിഞ്ഞില്ലെന്ന് വ്യോമസേനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

കിയവിൽ നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാഴ്ചക്കുളളിൽ മൂന്നാം തവണയാണ് റഷ്യ കിയവിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. തെക്കൻ മൈകൊലൈവ് മേഖലയിലെ റഷ്യൻ ഗൈഡഡ് ബോംബ് ആക്രമണത്തിൽ അമ്മയും മകളും കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക സൈനിക മേധാവി വിറ്റാലി കിം അറിയിച്ചു.

വടക്കുകിഴക്കൻ ഖാർകീവ് മേഖലയിലെ ഒരു പാർപ്പിട കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ മുൻനിര മേഖലയായ ഖെർസണിലും രണ്ട് പേർ കൊല്ലപ്പെട്ടു. അതേസമയം, റഷ്യയുടെ വിവിധ ഭാഗങ്ങളിലേക്കും യുക്രെയ്ൻ ഡ്രോൺ ആക്രമണം ശക്തമാക്കി. സ്വന്തം നഗരങ്ങൾക്ക് നേരെയുള്ള തുടർച്ചയായ റഷ്യൻ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് കിയവ് വ്യക്തമാക്കുന്നു.

റഷ്യയിലെ സറാട്ടോവ് മേഖലയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും വ്യാവസായിക കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഗവർണർ അറിയിച്ചു. വോൾഗ നദീതീരത്തെ ടാറ്റർസ്ഥാനിലെ നിഷ്നെകാംസ്ക് നഗരത്തിലെ പ്രധാന എണ്ണശുദ്ധീകരണശാല ഉൾപ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങൾക്കും യുക്രെയ്ൻ ഡ്രോണുകൾ നാശനഷ്ടം വരുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച കിയവിൽ നടന്ന വൻ റഷ്യൻ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലേറെ കെട്ടിടങ്ങൾ തകരുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ ആക്രമണം. നാല് വർഷമായി തുടരുന്ന യുദ്ധത്തിൽ ഇരുരാജ്യങ്ങളും ദീർഘദൂര മിസൈലുകളും ഡ്രോണുകളും കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്നതായി വിലയിരുത്തപ്പെടുന്നു. റഷ്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയെന്ന ലക്ഷ്യത്തോടെ യുക്രെയ്ൻ പ്രധാനമായും ഊർജ അടിസ്ഥാനസൗകര്യങ്ങളെയാണ് ലക്ഷ്യമിടുന്നത്.

യുക്രെയ്ൻ ഡ്രോൺ സേനാ മേധാവി റോബർട്ട് ബ്രോവ്ഡിയുടെ വിവരമനുസരിച്ച്, അസോവ് കടലിൽ റഷ്യയുടെ "ഷാഡോ ഫ്ലീറ്റ്" എന്നറിയപ്പെടുന്ന ഒമ്പത് എണ്ണടാങ്കറുകൾ കൂടി യുക്രെയ്ൻ ഡ്രോണുകൾ ആക്രമിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെ ആക്രമിക്കപ്പെട്ട ടാങ്കറുകളുടെ എണ്ണം 19 ആയി.ക്രിമിയയിലേക്കും തെക്കൻ അധിനിവേശ പ്രദേശങ്ങളിലേക്കും റഷ്യൻ സൈന്യത്തിന് സാധനങ്ങൾ എത്തിക്കുന്ന പ്രധാന പാതയാണ് അസോവ് കടൽ.

Tags:    
News Summary - Mutual airstrikes between Russia and Ukraine during NATO Summit; seven killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.