നരേന്ദ്ര മോദി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയോടൊപ്പം
ഇന്തോനേഷ്യയിലെ ചരിത്രപ്രധാനമായ പ്രംബാനൻ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ത്രിമൂർത്തികളായ ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ഏകദേശം 1,000 വർഷം പഴക്കമുള്ള ഈ പുരാതന ഹിന്ദു ക്ഷേത്രത്തിൽ അദ്ദേഹം പ്രാർത്ഥനകൾ നടത്തി.
ക്ഷേത്ര സന്ദർശന വേളയിൽ താൻ അനുഭവിക്കുന്ന വൈകാരികമായ അടുപ്പത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. താൻ ജനിച്ച വഡ്നഗറിലെ ഹാടകേശ്വർ മഹാദേവനും താൻ നേരിട്ട് വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഗുജറാത്തിലെ സോമനാഥ ജ്യോതിർലിംഗവും തന്റെ മണ്ഡലമായ കാശിയിലെ കാശി വിശ്വനാഥനും എപ്പോഴും തനിക്ക് അനുഗ്രഹം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ്, ഉജ്ജയിനി മഹാകാൽ എന്നിവയുടെ പുനർവികസനം പോലെ ഇന്തോനേഷ്യയിലെ ഈ പുരാതന ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാൻ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെ ഭാഗമായി സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ക്ഷേത്ര സമുച്ചയത്തിനായി സംയുക്ത സംരക്ഷണ-പുനരുദ്ധാരണ പദ്ധതി ആരംഭിക്കാൻ ഇന്ത്യയും ഇന്തോനേഷ്യയും തീരുമാനിച്ചിട്ടുണ്ട്. യോഗ്യകാർത്തയിൽ നിന്ന് ഹെലികോപ്റ്ററിൽ ക്ഷേത്ര സമുച്ചയത്തിലേക്ക് യാത്ര ചെയ്ത പ്രധാനമന്ത്രി ആകാശത്ത് നിന്നുള്ള ക്ഷേത്രത്തിന്റെ മനോഹരമായ ദൃശ്യം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിരുന്നു.
യൂനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഈ ക്ഷേത്രം, കംബോഡിയയിലെ അങ്കോർ വാട്ട് കഴിഞ്ഞാൽ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്ര സമുച്ചയമാണ്. ജാവ ദ്വീപിൽ സ്ഥിതി ചെയ്യുന്ന പ്രംബാനൻ ഹിന്ദു മതാറാം സാമ്രാജ്യകാലത്ത് ഒമ്പതാം നൂറ്റാണ്ടിലാണ് നിർമിക്കപ്പെട്ടത്. രാമായണത്തിലെയും മറ്റ് ഹൈന്ദവ ഇതിഹാസങ്ങളിലെയും ദൃശ്യങ്ങൾ ആലേഖനം ചെയ്ത ഈ ക്ഷേത്രത്തിന്റെ ചുമരുകൾ, ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക-വാണിജ്യ ബന്ധങ്ങളുടെ നേർസാക്ഷ്യമാണ്. ഇന്ത്യയുടെ സഹകരണത്തോടെയുള്ള പുതിയ പുനരുദ്ധാരണ പദ്ധതി, ഇരു രാജ്യങ്ങളും തമ്മിലുള്ള നാഗരിക ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.