മാർക്ക് റൂട്ടെ

ഇറാനിലെ യു.എസ് വ്യോമാക്രമണം അനിവാര്യമെന്ന് നാറ്റോ മേധാവി മാർക്ക് റൂട്ടെ

ബ്രസ്സൽസ്: ഇറാനില്‍ യു.എസ് നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് നാറ്റോ മേധാവി. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ച പശ്ചാത്തലത്തിൽ, അവിടെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ തികച്ചും അനിവാര്യമായിരുന്നുവെന്നാണ് നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റൂട്ടെ പ്രസ്താവിച്ചത്. യു.എസിന്റെ ശക്തമായ പ്രതികരണം നിലവിലെ സാഹചര്യത്തിൽ നിർണായകമാണെന്നും നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ മാർക്ക് റൂട്ടെ വ്യക്തമാക്കി.

ഇറാൻ ഒരു സാഹചര്യത്തിലും ആണവശേഷി കൈവരിക്കില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ വീണ്ടും ഉറപ്പുവരുത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, അന്താരാഷ്ട്രതലത്തിൽ അതീവ പ്രാധാന്യമുള്ള ഹുർമുസ് കടലിടുക്കിലെ സുരക്ഷിതമായ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സഖ്യം വീണ്ടും ഊന്നിപ്പറയുമെന്നും റൂട്ടെ വ്യക്തമാക്കി. 

നിലവില്‍ യു.എസും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ പ്രകാരം ഹുർമുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനയി തുറന്ന് കൊടുക്കണമെന്ന് ധാരണയായിരുന്നു. എന്നാൽ തങ്ങൾ നിര്‍ദേശിക്കുന്ന പാതയിലൂടെ അല്ലാതെ പോകുന്ന കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ച കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നേരത്തെ സിംഗപ്പൂർ  പതാകയുള്ള കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ മേഖലയില്‍ സംഘർഷം രൂക്ഷമായിരുന്നു .ഇതിന്‌ പിന്നാലെയാണ് ഒമാന്‍ കടലിടുക്ക് വഴി യു.എസ് ഒരുക്കിയ പാത വഴി നീങ്ങിയ മറ്റ് രണ്ട്  കപ്പലിന് നേരെ ഇറാന്‍ ഡ്രോൺ ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന്‌ ഇറാനും യു.എസും നടത്തി കൊണ്ടിരിക്കുന്ന പ്രത്യാക്രമണം രൂക്ഷമാകുന്ന ഘട്ടത്തിലാണ് നാറ്റോ മേധാവി അമേരിക്കയെ പിന്തുണച്ച് രംഗത്തെത്തിയത്.

നേരത്തെ ഇറാനുമായുള്ള യുദ്ധത്തില്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ല എന്നാരോപിച്ച് ട്രംപ് പല തവണ സഖ്യ കക്ഷികൾക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നാറ്റോ വെറും പേപ്പർ കടുവ മാത്രമാണെന്നും യു.എസ് നാറ്റോ സത്യത്തിൽ നിന്ന് പിന്‍മാറുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 

എന്നാൽ അമേരിക്ക നാറ്റോ സഖ്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നു എന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നാണ് റൂട്ടെയുടെ അവകാശപ്പെടൽ. മറ്റ് സഖ്യകക്ഷികളും അവരുടെ പ്രതിരോധ ചെലവുകൾ യു.എസിനൊപ്പം തുല്യമാക്കണമെന്ന 'പ്രതീക്ഷ' അമേരിക്കക്കുണ്ടെന്നും റൂട്ടോ ഓർമിപ്പിച്ചു.

വരാനിരിക്കുന്ന നാറ്റോ ഉച്ചകോടിയിൽ പ്രതിരോധ മേഖലയിലെ ചെലവഴിക്കലായിരിക്കും പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ വർഷം ഹേഗിൽ നടന്ന ഉച്ചകോടിയിലെ തീരുമാനപ്രകാരം, 2035-ഓടെ തങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 5 ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള വിശ്വസനീയമായ പദ്ധതികൾ സമർപ്പിക്കാൻ റൂട്ടെ സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു

Tags:    
News Summary - NATO secretary-general says US strikes on Iran ‘absolutely necessary’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.