ഡോ: ഹുസാം അബു സഫിയ
ജനീവ: ഗസ്സയിൽ ഇസ്രായേൽ സൈന്യം ഏകപക്ഷീയമായി തടങ്കലിൽ വെച്ചിരിക്കുന്ന ഡോക്ടർ ഹുസാം അബു സഫിയയെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ഉടനടി മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. അബു സഫിയ ഇസ്രായേൽ കസ്റ്റഡിയിൽ കടുത്ത പീഡനങ്ങൾക്ക് ഇരയാവുകയാണെന്നും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുഎൻ വിദഗ്ധരുടെ ശക്തമായ ഇടപെടൽ.
കഴിഞ്ഞ 18 മാസത്തിലേറെയായി യാതൊരു കുറ്റവും ചുമത്താതെയും വിചാരണ കൂടാതെയും അബു സഫിയ ജയിലിൽ കഴിയുകയാണ്. വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ 2024 ഡിസംബറിൽ ഇസ്രായേൽ നടത്തിയ റെയ്ഡിനിടെയാണ് അദ്ദേഹം കസ്റ്റഡിയിലായത്. അദ്ദേഹത്തെ സന്ദർശിച്ച അഭിഭാഷകൻ നൽകിയ വിവരങ്ങൾ പ്രകാരം, ജയിലിൽ നേരിടുന്ന ക്രൂരമായ പെരുമാറ്റം മൂലം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്.
ഡോ. അബു സഫിയയുടെ തടങ്കൽ, ഗസ്സയിലെ ആരോഗ്യ മേഖലയെ ആസൂത്രിതമായി തകർക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് യു.എൻ വിദഗ്ധർ വിലയിരുത്തുന്നു. ഫലസ്തീൻ ജനതയുടെ മാനസികവും ശാരീരികവുമായ നാശം ലക്ഷ്യമിട്ടാണ് ആരോഗ്യ പ്രവർത്തകരെ ഇവർ ഉന്നംവെക്കുന്നത്. "വൈദ്യശാസ്ത്രത്തെ തന്നെ കുറ്റകൃത്യമായി ഇസ്രായേൽ മാറ്റിയിരിക്കുന്നു. ആരോഗ്യ പ്രവർത്തകരെ ഉപദ്രവിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണം," വിദഗ്ധർ പ്രസ്താവനയിൽ വ്യക്തമാക്കി.
'നിയമവിരുദ്ധ പോരാളികൾ' എന്ന ലേബൽ ഉപയോഗിച്ച് ആശുപത്രി ഡയറക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും രോഗികളെയും തടങ്കലിൽ വെക്കുന്ന ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മനുഷ്യാവകാശ നിയമങ്ങളുടെയും കടുത്ത ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങിയത് മുതൽ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളെ അവഗണിക്കുകയാണെന്നും, യാതൊരു പരിണതഫലങ്ങളും കൂടാതെ ഇത്തരം ലംഘനങ്ങൾ തുടരുകയാണെന്നും അവർ കുറ്റപ്പെടുത്തി.
അബു സഫിയയുടെ നിലവിലെ ശാരീരികാവസ്ഥയിൽ അദ്ദേഹം മരണത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവത്തോടെയാണ് വിദഗ്ധർ കാണുന്നത്. കസ്റ്റഡിയിൽ കഴിയുന്ന അദ്ദേഹത്തിന് അടിയന്തരവും മതിയായതുമായ വൈദ്യസഹായം ലഭ്യമാക്കാൻ ഇസ്രായേൽ ബാധ്യസ്ഥരാണെന്ന് അവർ ഓർമ്മിപ്പിച്ചു.ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്ക് സേവനം നൽകുന്നതിൽ ഡോ. അബു സഫിയ പുലർത്തുന്ന സമർപ്പണവും വൈദഗ്ധ്യവും ലോകത്തിന് തന്നെ മാതൃകയാണെന്നും, അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്നും യുഎൻ വിദഗ്ധർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.