വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയെ വിമർശിച്ച് ടെസ്‍ല സി.ഇ.ഒയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോൺ മസ്ക്. 2022ലെ വോഗ് ഫോട്ടോഷൂട്ടിൽ സെലൻസ്കി പങ്കെടുത്തതിലാണ് വിമർശനം. വോഗിന്റെ കവർഫോട്ടോ പങ്കുവെച്ച് എക്സിലൂടെയാണ് വിമർശനം ഉന്നയിച്ചത്.
യുദ്ധത്തിൽ കുട്ടികൾ മരിക്കുമ്പോഴാണ് സെലൻസ്കി ഇത് ചെയ്തതെന്ന് വോഗ് മാസികയുടെ കവർചിത്രം പങ്കുവെച്ച് മസ്ക് എക്സിൽ കുറിച്ചു. സെലൻസ്കിക്കൊപ്പം ഭാര്യ ഒലേന സെലൻസ്കയും ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ അന്നീ ലെയിബോവിറ്റ്സാണ് ചിത്രമെടുത്തത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സെലൻസ്കിയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് മസ്കിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഫോട്ടോഷൂട്ടിനെതിരെ അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. റിപബ്ലിക്കൻ കോൺഗ്രസ് അംഗം ലോറൻ ബോബേർട്ട് ടെക്സാസ് കോൺഗ്രസ് അംഗം മായ്റ ഫ്ലോറസ് എന്നിവർ ഫോട്ടോഷൂട്ടിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. യു.എസ് യുക്രെയ്ന് 60 ബില്യൺ ഡോളർ സഹായം നൽകുമ്പോൾ സെലൻസ്കി ഫോട്ടോഷൂട്ടിന്റെ തിരക്കിലാണെന്നായിരുന്നു ബോബേർട്ടിന്റെ വിമർശനം.
എന്നാൽ, ബില്യൺ ഡോളറിശന്റ വിദേശസഹായം യുക്രെയ്ന് നൽകുന്നത് ഇനിയും തുടരണോയെന്നായിരുന്നു ഫ്ലോറസിന്റെ ചോദ്യം. വോഗ് മാസികയുടെ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്ന സെലൻസ്കിക്ക് സഹായം ആവശ്യമുണ്ടോയെന്നും ഫ്ലോറൻസ് ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.