പ്രതീകാത്മക ചിത്രം
തെഹ്‌റാൻ: ഇറാനെതിരെ യു.എസും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്കിടയിൽ ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് 30 പേരെ ഇറാൻ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി ഇറാൻ രഹസ്യാന്വേഷണ വിഭാഗം നടത്തിയ വ്യാപക പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ തസ്നിം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അറസ്റ്റിലായ 20 പേരിൽ 19 പേർ ഇസ്രായേലുമായി ബന്ധമുള്ള 'ഫീൽഡ് ആൻഡ് മീഡിയ' പ്രവർത്തകരാണെന്നും ഒരാൾ വിദേശ പൗരനാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇയാൾ നിർണായകമായ സുരക്ഷാ വിവരങ്ങൾ പേർഷ്യൻ ഗൾഫ് മേഖലയിലെ രണ്ട് രാജ്യങ്ങൾക്ക് കൈമാറിയതായും മന്ത്രാലയം ആരോപിക്കുന്നു. ഈ വിവരങ്ങൾ പിന്നീട് ഗൾഫ് രാജ്യങ്ങൾ വഴി യു.എസിനും ഇസ്രായേലിനും ലഭിച്ചതായാണ് കണ്ടെത്തൽ.
ഇറാനിലെ സുരക്ഷാ സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശത്രുരാജ്യങ്ങൾക്ക് ചോർത്തി നൽകിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. ഖാംനഈയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളിലേക്കും എംബസികളിലേക്കും മിസൈൽ ആക്രമണം ശക്തമാക്കിയിരുന്നു. ഇറാനെതിരെ യു.എസും ഇസ്രായേലും ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹുർമുസ് കടലിടുക്ക് താത്ക്കാലികമായി അടച്ചതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എണ്ണ കപ്പലുകളുടെ വരവ് കുറഞ്ഞതിനാൽ ഇന്ധന ക്ഷാമം രൂക്ഷമായി വരുകയാണ്. രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാവില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാചകവാതക വിലയിൽ ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും സർക്കാർ വില വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.