ബൈറൂത്ത്: ലബനാൻ തലസ്ഥാന നഗരത്തിനരികെ ഫലസ്തീൻ അഭയാർഥികൾ താമസിച്ചുപോന്ന സബ്റ, ശാത്വില ഗ്രാമങ്ങളിൽ ഇസ്രായേൽ സേനയുടെ സഹായത്തോടെ ക്രിസ്ത്യൻ ഫലാങ് മിലീഷ്യകൾ നടത്തിയ കൂട്ടക്കുരുതി നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ലോകമനഃസാക്ഷിയെ ഞെട്ടിച്ച് നിറം മങ്ങാതെ ഇന്നുമുണ്ട്. 3,500 ഓളം ലബനീസ്- ഫലസ്തീനി സിവിലിയന്മാരാണ് 1982 സെപ്റ്റംബർ 16ന് തുടങ്ങി മൂന്നു ദിവസം തുടർന്ന കൂട്ടക്കുരുതിക്കിരയായത്. തോക്കും മിസൈലും തീതുപ്പുന്നതിന് പകരം കത്തി കൈയിൽ കരുതിയ ഭീകരരായിരുന്നു അന്ന് ഒട്ടും മനഃസാക്ഷിയില്ലാതെ ക്യാമ്പുകളിൽ കഴിഞ്ഞ നിരായുധരായ കുട്ടികളും സ്ത്രീകളുമുൾപ്പെടെ പാവം മനുഷ്യരെ അറുകൊല നടത്തിയത്.
ഗസ്സയിൽ ഏറ്റവുമൊടുവിൽ ഇസ്രായേൽ ഒറ്റനാളിൽ 700ലേറെ സിവിലിയന്മാരെ ബോംബിട്ടുകൊന്ന നടുക്കുന്ന വാർത്തകൾ നിറയുമ്പോൾ ഗസ്സ മാത്രമല്ല, ലോകം മൊത്തത്തിലും സബ്റ- ശാത്വില ഭീകരതയുടെ ആവർത്തനം കാണുന്ന ഭീതിയിലാണ്. ചുറ്റും വലയമൊരുക്കി രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചുകളഞ്ഞായിരുന്നു ഇസ്രായേൽ അധിനിവേശ സേന അന്ന് പൊറുക്കാനാവാത്ത കുരുതിക്ക് കൂട്ടുനിന്നതെങ്കിൽ ഇത്തവണ ലോകം മുഴുക്കെ പിന്തുണച്ച് അവർ നേരിട്ടാണ് എല്ലാം നടപ്പാക്കുന്നത്.
ഇസ്രായേലിനെതിരെ നിലയുറപ്പിച്ച പി.എൽ.ഒ അണികളെ തേടുന്നുവെന്നായിരുന്നു അന്ന് വിശദീകരണമെങ്കിൽ ഇത്തവണ ഹമാസിന്റെ പേരിലാണ് കൂട്ടക്കൊല. ദിവസങ്ങൾക്കകം 6000ലേറെ മരണം കണ്ട ഗസ്സ മരവിച്ചിരിക്കുകയാണ്. നിരവധി അഭയാർഥി ക്യാമ്പുകൾ ഗസ്സയിൽ ചാരമാക്കി കഴിഞ്ഞു. ആയിരങ്ങൾ അഭയം തേടിയ ആശുപത്രിയും യു.എൻ സ്കൂളുമടക്കം ബോംബിട്ട ഇസ്രായേൽ പതിനായിരങ്ങൾ കഴിയുന്ന അൽഖുദ്സ് ആശുപത്രി ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. ഗസ്സയിൽ കരയാക്രമണത്തിനായി സൈനികരും ടാങ്കുകളും അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുമുണ്ട്.
നാലു പതിറ്റാണ്ട് മുമ്പ് ഉപരോധ മുനയിലുള്ള ബൈറൂത്തിലെ സബ്റ, ശാത്വില ക്യാമ്പുകളിൽ ഏരിയൽ ഷാരോൺ നടത്തിയത് അതിലേറെ ആവേശപൂർവം നടപ്പാക്കാനുള്ള തിടുക്കത്തിലാണ് ബിന്യമിൻ നെതന്യാഹു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.