ബി.ബി.സി പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യം

യു.എസ് ആക്രമണങ്ങളിൽ തകർന്നുതരിപ്പണമായി ഇറാൻ സൈനിക താവളങ്ങൾ; ആക്രമണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി സാറ്റലൈറ്റ് ദൃശ്യങ്ങൾ

ലണ്ടൻ: ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ ഇറാന്റെ വ്യോമസേനയും നാവികസേനയും മിസൈൽ സംഭരണശാലകളും പൂർണമായി തകർന്നതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. ബി.ബി.സി വെരിഫൈ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. യുദ്ധം തുടങ്ങിയ ശേഷം ഇറാനിലെ 13,000ത്തിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി യു.എസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഇറാനെ തങ്ങൾ സൈനികമായി പരാജയപ്പെടുത്തിയെന്നും അവരുടെ വ്യോമ-നാവിക സേനകൾ നൂറു ശതമാനവും ഇല്ലാതായെന്നും കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ മുതലെടുത്ത് തന്ത്രപ്രധാനമായ തങ്ങളുടെ ഭൂഗർഭ മിസൈൽ താവളങ്ങളുടെ തകർന്ന കവാടങ്ങൾ ഇറാൻ അതിവേഗം പുനർനിർമിക്കുന്നതായാണ് പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

തബ്രിസിലെ ഭൂഗർഭ മിസൈൽ താവളങ്ങളുടെ തകർന്ന കവാടങ്ങൾ ഇറാൻ  പുനർനിർമിക്കുന്നു





മേഖലയിലെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുപോകുന്നത് തടയാൻ യു.എസ് പ്രതിരോധ മന്ത്രാലയമായ പെന്റഗൺ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. പ്രമുഖ സാറ്റലൈറ്റ് കമ്പനിയായ 'പ്ലാനറ്റിനോട്' മിഡിൽ ഈസ്റ്റിന്റെ പുതിയ ചിത്രങ്ങൾ നൽകരുതെന്ന് മാർച്ചിൽ പെന്റഗൺ ആവശ്യപ്പെട്ടിരുന്നു. എങ്കിലും, പഴയ ചിത്രങ്ങളും മറ്റ് അന്താരാഷ്ട്ര സാറ്റലൈറ്റ് കമ്പനികളുടെ ദൃശ്യങ്ങളും ഒത്തുനോക്കിയാണ് ബി.ബി.സി വെരിഫൈ ഇറാന്റെ 51 സൈനിക താവളങ്ങളിലെ കടുത്ത നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്.




ഇറാനിയെല നാവിക കേന്ദ്രങ്ങൾക്ക് സംഭവിച്ച നഷ്ടങ്ങൾ


 

എന്നാൽ വ്യോമ-നാവിക സേനകൾക്ക് കനത്ത തിരിച്ചടിയേറ്റെങ്കിലും അമേരിക്കക്കും സഖ്യകക്ഷികൾക്കും വലിയ നാശനഷ്ടമുണ്ടാക്കാനുള്ള ശേഷി ഇപ്പോഴും ഇറാനുണ്ടെന്ന് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ യു.എസ് താവളങ്ങളെ ആക്രമിക്കാൻ ഇറാൻ ഉപയോഗിക്കുന്നത് വിലകുറഞ്ഞ ചെറിയ ഡ്രോണുകളാണ്. കൂടാതെ ഹുർമുസ് കടലിടുക്കിൽ വെല്ലുവിളി ഉയർത്താൻ ശേഷിയുള്ള വേഗതയേറിയ ചെറിയ ബോട്ടുകളുടെ കൂട്ടവും ഇറാന് ഇപ്പോഴുമുണ്ട്.

നിലവിലെ വെടിനിർത്തൽ കാലയളവിൽ തബ്രീസ് ഉൾപ്പെടെയുള്ള നാല് പ്രധാന ബാലിസ്റ്റിക് മിസൈൽ താവളങ്ങളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും തകർന്ന ടണലുകൾ വീണ്ടും കുഴിച്ചെടുക്കാനും കനത്ത യന്ത്രസാമഗ്രികൾ ഇറാൻ ഉപയോഗിക്കുന്നതായി ചിത്രങ്ങളിൽ വ്യക്തമാണ്.

യുദ്ധം തുടങ്ങിയ ശേഷം ഇറാന്റെ ആക്രമണങ്ങളിൽ വിവിധ രാജ്യങ്ങളിലായുള്ള 20 യു.എസ് സൈനിക താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹുർമുസ് കടലിടുക്കിൽ വെച്ച് യു.എസിന്റെ ഒരു ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടിരുന്നു.

ഇതിന് മറുപടിയായി യു.എസ് ഇറാനിലെ നിരീക്ഷണ-റഡാർ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു. തുടർന്ന് ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ചാണ് ഇറാൻ ഇതിന് തിരിച്ചടി നൽകിയത്. നിലവിൽ ഇരു വിഭാഗവും കരാറിലേക്ക് അടുത്തിരിക്കെയാണെന്ന് ട്രംപ് ​പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    
News Summary - More than 50 Iranian military bases damaged in US strikes since start of war, satellite images show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-11 18:15 GMT