സ്യൂത: മൊറോക്കോയിൽ നിന്ന് സ്പെയിനിലേക്ക് കടന്ന അഭയാർഥികൾ ഭക്ഷണം ലഭിക്കാതെയും മർദ്ദനം സഹിക്കാൻ വയ്യാതെയും മടങ്ങിത്തുടങ്ങി. സ്പെയിനിന്റെ സ്വയംഭരണ പ്രദേശമായ സ്യൂതയിലേക്ക് കടന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർ വെള്ളിയാഴ്ച സ്വമേധയാ മൊറോക്കോയിലേക്ക് മടങ്ങുകയായിരുന്നവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ 60,000-ത്തോളം അഭയാർഥികളാണ് മൊറോക്കോയിൽ നിന്ന് സ്പെയിനിലേക്ക് കടന്നത്.
മണിക്കൂറുകളോളം നീന്തിയാണ് പലരും സ്യൂതയിൽ എത്തിയത്. അഭയാർഥി പ്രവാഹം സംഘർഷങ്ങൾക്ക് വഴിവെക്കുകയും കുറഞ്ഞത് 57 പേർ മരിക്കുകയും ചെയ്തിരുന്നു. ജീവൻ നഷ്ടപ്പെട്ടവരിൽ മുങ്ങിമരിച്ചവരും തിക്കിലും തിരക്കിലും പെട്ട് മരിച്ചവരും ഉൾപ്പെടുന്നു. കരയിലൂടെയും കടലിലൂടെയും പ്രവേശിച്ച 50,000-ത്തിലധികം കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഇതിനകം തന്നെ സ്വന്തം നിലയിൽ മടങ്ങിപ്പോകാൻ തുടങ്ങിയതായി സ്പാനിഷ് അധികാരികൾ അറിയിച്ചു.
സ്യൂതയിലേക്ക് കൂടുതൽ ആളുകൾ ഒഴുകുന്നത് തടയാൻ അതിർത്തിയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ മൊറോക്കോ സുരക്ഷാ സേന ലാത്തികളും കണ്ണീർവാതകവും പ്രയോഗിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സ്പാനിഷ് അതിർത്തിയിലും സൈനിക വാഹനങ്ങൾ വിന്യമിച്ചിരുന്നു. അതേസമയം മൊറോക്കോയിലെ ഒരു കുന്നിൻമുകളിൽ ഒത്തുകൂടിയ കുടിയേറ്റക്കാർ, അതിർത്തി കടക്കാൻ കഴിയാതെ നോക്കിനിൽക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
ഭക്ഷണമോ പാർപ്പിടമോ ഇല്ല
സ്യൂതയിൽ എത്തിയ ശേഷം തങ്ങൾക്ക് ഭക്ഷണമോ പാർപ്പിടമോ കണ്ടെത്താൻ കഴിഞ്ഞെന്ന് മൊറോക്കോയിലേക്ക് തിരികെപോവുന്ന അഭയാർഥികൾ പറഞ്ഞു. കയ്യിൽ പണമുണ്ടായിരുന്നിട്ടും ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല എന്ന് ടാൻജിയറിൽ നിന്നുള്ള ഒരു യുവ മൊറോക്കോക്കാരൻ പറഞ്ഞു. അഞ്ച് മണിക്കൂർ നീന്തിയാണ് താൻ ബുധനാഴ്ച സ്യൂതയിൽ എത്തിയതെന്നും അവിടെ നിന്ന് ഭക്ഷണം ലഭിച്ചില്ലെന്നും സ്പാനിഷ് സൈനികർ തങ്ങളോട് മോശമായി പെരുമാറിയെന്നും ലരാച്ചെ നഗരത്തിൽ നിന്നുള്ള 20 കാരൻ പറഞ്ഞു.
ഒരു കുടിയേറ്റ പ്രതിസന്ധി
വ്യാഴം മുതൽ വെള്ളി രാവിലെ വരെ സെപ്തയിലേക്ക് കടന്ന 60,000 ആളുകളിൽ ഏകദേശം 45,000 പേരും മണിക്കൂറുകൾക്കുള്ളിൽ മൊറോക്കോയിലേക്ക് മടങ്ങി. സായുധരായ സ്പാനിഷ് പൊലീസും സൈനികരും നോക്കിനിൽക്കെ, നഗരത്തിലെ തെരുവുകളിൽ ഉറങ്ങിക്കൊണ്ടാണ് പലരും രാത്രി ചെലവഴിച്ചത്.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വെള്ളിയാഴ്ച സ്യൂത സന്ദർശിക്കുകയും വലിയ തോതിലുള്ള കുടിയേറ്റത്തെ വിമർശിക്കുകയും ചെയ്തു. ഇത് “സ്പെയിനിന്റെ പ്രദേശിക അഖണ്ഡതയുടെ ലംഘനമാണെന്ന്” അദ്ദേഹം വിശേഷിപ്പിച്ചു.
സ്പെയിനിലെ പെഡ്രോ സാഞ്ചസ് സർക്കാരിന് കുടിയേറ്റ വിരുദ്ധ നയമില്ലാത്തതിനാൽ പലപ്പോഴും കുടിയേറ്റക്കാർ ഇതുവഴി യൂറോപ്പിലേക്ക് കടക്കുന്നുണ്ട്. മറുഭാഗത്ത്, മൊറോക്കോ ഈ പ്രദേശങ്ങളിലുള്ള സ്പെയിനിന്റെ പരമാധികാരം അംഗീകരിക്കുന്നുമില്ല. യൂറോപ്യൻ യൂണിയനിലെ കുടിയേറ്റ വിരുദ്ധ നയം സ്വീകരിക്കുന്ന രാജ്യങ്ങൾ ഈ വിഷയത്തിൽ നേരത്തെ സാഞ്ചസ് ഭരണകൂടത്തെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.