ന്യൂഡൽഹി: ലോകപ്രശസ്ത പർവതാരോഹകനായ നേപ്പാൾ വംശജൻ നിർമൽ 'നിംസ്' പുർജ പാകിസ്താൻ അധീന കശ്മീരിലെ ബ്രോഡ് പീക്കിൽ ഉണ്ടായ ഹിമപാതത്തിൽ മരിച്ചതായി സാഹസിക പര്യടന സ്ഥാപനമായ എലൈറ്റ് എക്‌സ്‌പെഡ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. മഞ്ഞിടിച്ചിലിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ നിർമൽ പുർജയും മറ്റ് അഞ്ച് പർവതാരോഹകരും കാണാതായിരുന്നു. തിരച്ചിലിനൊടുവിലാണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.
"അതിയായ ദുഃഖത്തോടെയും ഹൃദയഭാരത്തോടെയും നിർമൽ 'നിംസ്' പുർജ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കുകയാണ്. ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങളും ഈ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടില്ലെന്ന വിവരവും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്," എന്ന് എലൈറ്റ് എക്‌സ്‌പെഡ് പ്രസ്താവനയിൽ അറിയിച്ചു.
"ധൈര്യവും വിനയവും മനുഷ്യന്റെ കഴിവുകൾക്ക് അതിരുകളില്ലെന്ന അചഞ്ചല വിശ്വാസവുമാണ് അദ്ദേഹം ലോകത്തെ പ്രചോദിപ്പിച്ചതെന്നും സ്വന്തം നേട്ടങ്ങൾക്കപ്പുറം വലിയ സ്വപ്നങ്ങൾ കാണാനും സ്വയം വിശ്വസിക്കാനും പരിമിതികളെ മറികടക്കാനും മനുഷ്യരെ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും എലൈറ്റ് എക്‌സ്‌പെഡ് അനുസ്മരിച്ചു.
8,051 മീറ്റർ ഉയരമുള്ള ബ്രോഡ് പീക്കിന്റെ കൊടുമുടിയിലേക്കുള്ള അവസാനഘട്ട കയറ്റത്തിനിടെയാണ് വൻ മഞ്ഞിടിച്ചിൽ ഉണ്ടായത്.നിർമൽ പുർജ ഉൾപ്പെടെ 10 അംഗ അന്താരാഷ്ട്ര സംഘം മഞ്ഞിനടിയിൽപ്പെടുകയായിരുന്നു. മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി. ഒമാനിലെ പ്രശസ്ത പർവതാരോഹക നാദിറ അൽ ഹാർത്തി, നേപ്പാളിലെ പുർ ബഹാദൂർ ഗുരുങ്, അമേരിക്കൻ പർവതാരോഹക സാറ മല്ലറി ഗെയ്‌സ് എന്നിവരും അപകടത്തിൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
നേപ്പാൾ വംശജനായ നിർമൽ പുർജ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പരവതാരോഹകരിൽ ഒരാളാണ്. സൈനിക ജീവിതം അവസാനിപ്പിച്ച ശേഷമാണ് പൂർണസമയ പർവതാരോഹകനായത്. 2019-ൽ ലോകത്തിലെ 8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും വെറും ആറ് മാസവും ആറു ദിവസവും കൊണ്ട് കീഴടക്കി ചരിത്രം സൃഷ്ടിച്ചു. മുമ്പ് ഏഴ് വർഷത്തിലേറെ എടുത്തിരുന്ന ഈ റെക്കോർഡാണ് അദ്ദേഹം തകർത്തത്. പ്രൊജക്ട് പോസിബിൾ" എന്ന പേരിലായിരുന്നു ഈ ദൗത്യം
നിർമൽ പുർജയുടെ ജീവിതവും ദൗത്യവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമ്മിച്ച "14 Peaks: Nothing Is Impossible" എന്ന ഡോക്യുമെന്ററി ലോകമെമ്പാടും വലിയ സ്വീകാര്യത നേടി. അപകടങ്ങളെ ഭയക്കാതെ ലക്ഷ്യത്തിനായി പോരാടുന്ന അദ്ദേഹത്തിന്റെ ജീവിതം ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി എവറസ്റ്റ് ഉൾപ്പെടെ ലോകത്തിലെ ഏറ്റവും അപകടകരമായ കൊടുമുടികൾ പലതവണ കീഴടക്കിയ നിർമൽ പുർജ നിരവധി രക്ഷാദൗത്യങ്ങളിലും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.