സൻആ: ബാബുൽ മന്ദബ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ പദ്ധതിയില്ലെന്ന് യമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മാരിടൈം കോർഡിനേഷൻ ബോഡി വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായും സൗജന്യമായി തുടരുമെന്നും ഹൂതികൾ അറിയിച്ചു.
ചെങ്കടലിന്റെ തെക്കുഭാഗത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകളിൽ ഫീസ് ചുമത്താൻ ഹൂതികൾ ആലോചിക്കുന്നതായി കഴിഞ്ഞ ബുധനാഴ്ച റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈയിൽ ഹൂതി ഉദ്യോഗസ്ഥർ തെഹ്‌റാൻ സന്ദർശിച്ച വേളയിൽ ഇറാനിയൻ ഉദ്യോഗസ്ഥരുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്ത പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
ഹൂതികളുടെ കീഴിലുള്ള ഹ്യുമാനിറ്റേറിയൻ ഓപ്പറേഷൻസ് കോർഡിനേഷൻ സെന്റർ തങ്ങളുടെ സുരക്ഷിത യാത്രാ സേവനം പൂർണമായും സൗജന്യമായ ഒന്നാണെന്ന് വ്യക്തമാക്കി. "ബാബുൽ-മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിന് പണം ആവശ്യപ്പെടുന്ന ഏതൊരു വ്യക്തിയും സ്ഥാപനവും യമൻ റിപ്പബ്ലിക്കിനെയോ ഹ്യുമാനിറ്റേറിയൻ ഓപ്പറേഷൻസ് കോർഡിനേഷൻ സെന്ററിനെയോ യാതൊരു വിധത്തിലും പ്രതിനിധീകരിക്കുന്നില്ല എന്ന് ഹൂതികൾ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
സമുദ്രപാതയിലൂടെ യാത്ര ചെയ്യുമ്പോൾ വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും, അനധികൃത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ യാതൊരു തരത്തിലുള്ള പണമോ സുരക്ഷാ വിവരങ്ങളോ കൈമാറരുതെന്ന് വിവിധ ഷിപ്പിങ് കമ്പനികളോടും കപ്പൽ ഉടമകളോടും എച്.ഒ.സി.സി കർശനമായി അഭ്യർത്ഥിച്ചു. മേഖലയിലെ സമുദ്ര സുരക്ഷയും വ്യാപാരവും ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.