വാഷിങ്ടണ്‍: ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.
തിങ്കളാഴ്ച മാത്രം 300ലധികം ജീവനക്കാരെ അവരുടെ തസ്തികകളില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വാഷിങ്ടൺ ഓഫിസിൽ നിന്നാണ് 300ലധികം ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് കമ്പനി അറിയിച്ചു. വാഷിങ്ടണിന് പുറത്തുള്ള മറ്റു ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ടോ എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് ദി സിയാറ്റിൽ ടൈംസിന്റെ റിപ്പോർട്ട് പറയുന്നു.
മേയ് പകുതിയോടെ, കമ്പനി ആഗോളതലത്തിൽ 6,000ത്തിലധികം തസ്തികകൾ വെട്ടിക്കുറച്ചിരുന്നു. അതിനുശേഷം ഇത്രയധികം ജീവനക്കാരെ ഒഴിവാക്കുന്നത് ആദ്യമാണ്. കമ്പനി ഇനിയും ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചനയാണിതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
എ.ഐ സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനിടെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ‘ചലനാത്മകമായ വിപണിയില്‍ വിജയത്തിനായി കമ്പനിയെ മികച്ച രീതിയില്‍ ഉടച്ചുവാര്‍ക്കുന്നതിന് സംഘടനാ മാറ്റങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കും’- കമ്പനി വക്താവ് പറഞ്ഞു.
മൈക്രോസോഫ്റ്റും മെറ്റ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രമുഖ ടെക് കമ്പനികളും സോഫ്റ്റ് വെയര്‍ വികസന പ്രക്രിയ വേഗത്തിലാക്കുന്നതിന് എ.ഐയെ ആശ്രയിച്ച് വരികയാണ്. ഈ ഘട്ടത്തിലെ പിരിച്ചുവിടലുകളിൽ ബാധിച്ച ജീവനക്കാരിൽ ഭൂരിഭാഗവും മാനേജർ തസ്തികകളിലുള്ളവരല്ലെന്നാണ് റിപ്പോർട്ട്. സോഫ്റ്റ്‌വെയർ എൻജിനീയർമാരെയും ഉൽപന്ന മാനേജർമാരെയുമാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. അതേസമയം ബാധിച്ച തൊഴിലാളികളിൽ 17 ശതമാനത്തിൽ താഴെ പേർ മാത്രമാണ് മാനേജ്‌മെന്റ് സ്ഥാനങ്ങളിലുള്ളത്. 2023ന്റെ തുടക്കത്തിൽ 10,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും വലിയ വെട്ടി കുറക്കലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.