ഇസ്‍ലാമാബാദ്: പാകിസ്താനിലെ ആദ്യ ഹിന്ദു വനിത ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടാകാൻ മനീഷ റൊപേത. സിന്ധ് പ്രവിശ്യയിലെ വനിത പൊലീസ് ഓഫിസർ എന്ന നിലയിൽ 26 കാരിയായ മനീഷ നേരത്തേ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
പുരുഷ മേധാവിത്തം നിറഞ്ഞ പാകിസ്താനിന്റെ സാമൂഹി-സാംസ്കാരിക മേഖലയിൽ പൊലീസ് സേനയിലേക്ക് അപൂർവമായാണ് സ്ത്രീകൾ കടന്നു വരാറുള്ളത്. കുട്ടിക്കാലം മുതൽക്കേ പുരുഷാധിപത്യത്തെ കുറിച്ചു വാർത്തകളാണ് തന്നെയും സഹോദരിയെയും വരവേറ്റതെന്ന് മനീഷ പറയുന്നു. പഠിച്ച് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അധ്യാപികയോ ഡോക്ടറോ ആവുകയാണ് നല്ലതെന്നാണ് എല്ലാവരും നൽകിയ ഉപദേശം.
സിന്ധ് പ്രവിശ്യയിലെ ജേക്കബാബാദ് നഗരമാണ് മനീഷയുടെ സ്വദേശം. പെൺകുട്ടികളോടുള്ള ഈ വിവേചനം അവസാനിക്കണമെന്ന് മനീഷ ആഗ്രഹിച്ചു. ആ സമയത്ത് കോടതികളിലോ പൊലീസിലോ ജോലി ചെയ്യുന്ന പെൺകുട്ടികൾ അപൂർവമായിരുന്നു. സ്ത്രീകളെ സമൂഹം അടിച്ചമർത്തുകയാണ്. സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നിരന്തരം അക്രമങ്ങൾ നടക്കുന്നു. അവരെ അതിൽ നിന്ന് സംരക്ഷിക്കണം എന്നുറപ്പിച്ചാണ് പൊലീസിൽ ചേർന്നത് -മനീഷ പറയുന്നു. പരിശീലനം പൂർത്തിയാക്കിയ ശേഷം ലിയാരി മേഖലയിലെ
ഡി.എസ്.പിയായി മനീഷ ചുമതലയേൽക്കും.
പൊലീസ് സേനയിൽ സ്ത്രീ-പുരുഷ സമത്വം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും മനീഷ പറഞ്ഞു. മനീഷയുടെ മൂന്നു സഹോദരിമാർ ഡോക്ടർമാരാണ്. ഇളയ സഹോദരനും മെഡിസിനാണ് പഠിക്കുന്നത്. ഡോക്ടറാവുകയായിരുന്നു കുട്ടിക്കാലത്ത് മനീഷയുടെയും സ്വപ്നം. എന്നാൽ ഒരു മാർക്കിന്റെ വ്യത്യാസത്തിൽ എം.ബി.ബി.എസ് പ്രവേശനം നഷ്ടമായി. അതിനു ശേഷം ഫിസിക്കൽ തെറാപ്പിയിൽ ബിരുദ കോഴ്സിനു ചേർന്നു. ഒപ്പം തന്നെ സിന്ധ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളും എഴുതി. പൊലീസ് പരീക്ഷ നല്ല റാങ്കോടെ വിജയിച്ചു. അങ്ങനെയാണ് പൊലീസ് സേനയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.