കൊട്ടിയം (കൊല്ലം): കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ ഭർത്താവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കലക്ടറേറ്റിന് സമീപത്തുനിന്ന് തിങ്കളാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയി ഒരാഴ്ചക്കുശേഷമാണ് പൊലീസ് പിടികൂടിയത്. പല സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. ചാത്തന്നൂർ എ.സി.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാത്തന്നൂർ സി.ഐ അനീസ്, കൊട്ടിയം സി.ഐ വിഷ്ണു സജീവ്, എസ്.ഐ ബി. അഭിജിത്ത്, സി.പി.ഒ ആന്റണി എന്നീ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്കു വിറ്റെന്നും ഇത് ചോദ്യംചെയ്തപ്പോൾ ക്രൂരമർദനം ഏൽക്കേണ്ടിവന്നെന്നാണ് യുവതിയുടെ പരാതി. വർഷങ്ങളായി യു.കെയിലായിരുന്ന ദമ്പതികൾ കഴിഞ്ഞ 14നാണു നാട്ടിലെത്തിയത്. യു.കെയിൽവെച്ചാണ് സ്വകാര്യ ദൃശ്യങ്ങൾ അവിടത്തെ അശ്ലീല വെബ്സൈറ്റുകൾക്കു ഭർത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭർത്താവിനെ കൗൺസലിങ്ങിനു വിധേയമാക്കിയെങ്കിലും പിന്നീടും മർദനമേൽക്കേണ്ടി വന്നെന്ന് യുവതി മൊഴി നൽകിയിരുന്നു.
ഭർത്താവ് അശ്ലീല വിഡിയോകൾക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുമായിരുന്നെന്നും കുളിമുറിയിൽ ഒളികാമറ വെക്കുമായിരുന്നെന്നും യുവതി മൊഴി നൽകി. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കുന്നതു പതിവായതോടെയാണ് പരാതി നൽകിയത്. കുട്ടിയുടെ മുന്നിൽ ലൈംഗിക വൈകൃതം കാണിച്ചെന്ന യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം പ്രത്യേകം കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.