ഒമാൻ കടലിൽ എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം: മൂന്ന് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച് കേന്ദ്രം

ന്യൂഡൽഹി/ മസ്കത്ത്: ഒമാൻ കടലിൽ രണ്ടു ദിവസങ്ങളിലായി രണ്ടു എണ്ണക്കപ്പലുകൾക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്. ഒരാൾക്ക് പരിക്കുള്ളതായും ഡി.ജി ഷിപ്പിങ്ങ് അറിയിച്ചു. ഇതിൽ ഒരാളുടെ മരണം തിങ്കളാഴ്ച തന്നെ ഒമാൻ ന്യൂസ് ഏജൻസിയും ഒമാനിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചിരുന്നു.

ഞായറാഴ്ച മുസന്ദം ഖസബ് തീരത്തുനിന്ന് അഞ്ചു നോട്ടിക്കൽ മൈൽ അകലെ ഹോർമുസ് കടലിടുക്കിന് സമീപം പലാവു എന്ന ദ്വീപ് രാഷ്ട്രത്തിന്റെ സ്കൈലൈറ്റ് എന്ന എണ്ണക്കപ്പലിനു​നേരെ നടന്ന ആക്രമണത്തിൽ രണ്ടു ഇന്ത്യൻ പൗരന്മാരും തിങ്കളാഴ്ച മസ്കത്ത് തീരത്തിന് 52 നോട്ടിക്കൽ മൈൽ അകലെ മാർഷൽ ദ്വീപിന്റെ എണ്ണക്കപ്പലായ എം.കെ.ഡി വയോമിനു നേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരനുമാണ് കൊല്ലപ്പെട്ടത്. സ്കൈലൈറ്റ് കപ്പലിനുനേരെ നടന്ന ആക്രമണത്തിൽ നാലു ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. 15 ഇന്ത്യക്കാരും അഞ്ചു ഇറാനികളും ഉൾപ്പെടെ 20 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. മറ്റുള്ളവരെ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ രക്ഷപ്പെടുത്തി. കാണാതായ ജീവനക്കാരെ കണ്ടെത്തുന്നതിനായി ഒമാനിൽ തിരച്ചിൽ തുടരുന്നതായി ഇന്ത്യൻ എംബസി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ സ്ഥിരീകരണം വരുന്നത്.

മസ്കത്ത് തീരത്തുനിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെയാണ് എം.കെ.ഡി വയോം ആക്രമിക്കപ്പെട്ടത്. ഇതിൽ 16 ഇന്ത്യക്കാരും നാല് ബംഗ്ലാദേശികളും ഒരു ഉക്രൈൻ പൗരനുമാണുണ്ടായിരുന്നത്. എൻജിൻ റൂമിൽ ഡ്രോൺ പതിച്ചതോടെ സ്ഫോടനമുണ്ടാവുകയും തീപടരുകയുമായിരുന്നു. ഈ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. രണ്ടു അപകടങ്ങളിലെയും മരണം സംബന്ധിച്ച് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിൽനിന്നുള്ള സ്ഥിരീകരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഒമാനിലെ അധികാരികളുമായി നിരന്തര സമ്പർക്കത്തിൽ തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു. രക്ഷപ്പെടുത്തിയ ജീവനക്കാരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എംബസി വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തുമെന്നും അപകടത്തിൽപെട്ട കപ്പലുകളിലെ ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ ദ്രുത കർമ ടീം രൂപവത്കരിച്ചതായും ഡി.ജി. ഷിപ്പിങ് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - strikes on vessels in waters off Oman: Centre confirms death of three Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.