ടോണി ബ്ലെയർ
റോം: വെടിനിർത്തലിന് ശേഷമുളള ഗസ്സയിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ സുപ്രധാന പങ്കുവഹിക്കുമെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്‍റോണിയോ തജാനി. ഇറ്റാലിയൻ പത്രമായ ഇൽ മെസാഗെറോക്ക് നൽകിയ അഭിമുഖത്തിലാണ് തജാനി ഇക്കാര്യം വ്യക്തമാക്കിയത്.
'ടോണി ബ്ലെയർ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നപ്പോൾ, മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഗസ്സ വിഷയത്തിൽ സുപ്രധാന പങ്കുവഹിക്കാൻ കഴിയുന്ന വ്യക്തിയാണ് ബ്ലെയർ. ഗസ്സയുമായി ബന്ധപ്പെട്ട യോഗങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടു. ഇതെങ്ങനെ അവസാനിക്കുമെന്ന് നോക്കാം' -അന്‍റോണിയോ തജാനി വ്യക്തമാക്കി.
യുദ്ധാനന്തരം ഗസ്സയിൽ വരാൻ പോകുന്ന പുതിയ ഭരണകൂടത്തിന് ബ്ലെയർ നേതൃത്വം നൽകിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെ 21 പോയിന്‍റിൽ ഈ നിർദേശം കൂടി തജാനി കൂട്ടിച്ചേർത്തു.
ഗസ്സയിലെ പുതിയ ഭരണകൂടത്തിന് വേണ്ടിയുള്ള നടപടികൾക്ക് നിർദേശങ്ങൾ നൽകുന്നവരിൽ ഒരാളാണ് ബ്ലെയർ. എന്നാൽ, നടപടിക്രമങ്ങൾ ഇനിയുമുണ്ടെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി യെവോട്ട് കൂപ്പർ ദി ഗാർഡിയനോട് പറഞ്ഞു.
'എല്ലാ മധ്യസ്ഥ ശ്രമങ്ങളെയും ഞങ്ങൾ പിന്തുണക്കുന്നു. ഹമാസിനെ ഒഴിവാക്കുകയും ബന്ദികളെ ഉടൻ മോചിപ്പിക്കുകയും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുന്ന വ്യവസ്ഥ അറബ് രാജ്യങ്ങൾ അംഗീകരിച്ചാൽ അമേരിക്കൻ നിർദേശം സ്വാഗതാർഹമാണ്. അറബ് രാജ്യങ്ങളിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായതായാണ് വിവരം. അത് നടപ്പിലാക്കാൻ ഞങ്ങൾ പരിശ്രമിക്കുകയാണ്' -തജാനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.