ഇറ്റലിയിലെ മാഫിയ വിചാരണ; 'എൻഡ്രാംഗെറ്റ' അംഗങ്ങളായ 200 പേർക്ക് 2200 വർഷം തടവ്

റോം: ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയാ വിചാരണയില്‍ 200 പ്രതികള്‍ക്ക് 2200 വര്‍ഷം തടവ് വിധിച്ചു. മൂന്ന് വർഷമായി നടന്ന വിചാരണക്കൊടുവിലാണ് 'എൻഡ്രാംഗെറ്റ' എന്ന മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ വ്യക്തികൾക്ക് ശിക്ഷ വിധിച്ചത്. കൊള്ളയടിക്കൽ മുതൽ മയക്കുമരുന്ന് കടത്ത് വരെയുള്ള കുറ്റകൃത്യങ്ങളിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്.

യൂറോപ്പിലെ തന്നെ ഏറ്റവും സ്വാധീനമുള്ള ക്രിമിനൽ മാഫിയാ സംഘടനകളിൽ ഒന്നാണ് എൻഡ്രാംഗെറ്റ. തെക്കൻ ഇറ്റലിയിലെ രാഷ്ട്രീയത്തിലും സമൂഹത്തിലും ഈ മാഫിയാ സംഘങ്ങള്‍ക്കുള്ള സ്വാധീനം കേസിനിടെ വ്യക്തമായിരുന്നു. പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഉള്‍പ്പെടെയുള്ളവരുമായി എന്‍ഡ്രാംഗെറ്റയ്ക്ക് ബന്ധമുണ്ടായിരുന്നു.

മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ പാർട്ടിയായ ഫോർസ ഇറ്റാലിയയുടെ അഭിഭാഷകനും മുൻ സെനറ്ററുമായ ജിയാൻകാർലോ പിറ്റെല്ലിയാണ് ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. ഇദ്ദേഹത്തിന് 11 വർഷം തടവ് ലഭിച്ചു. ഒപ്പം ശിക്ഷിക്കപ്പെട്ടവരില്‍ സിവിൽ സർവീസുകാർ, വ്യവസായികൾ, ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരും ഉള്‍പ്പെടും. അതേസമയം നൂറിലധികം പ്രതികളെ കോടതി വെറുതെ വിട്ടു.

കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് പൊലീസ് പ്രത്യേക സംരക്ഷണം നല്‍കിയിരുന്നു. കാലാബ്രിയയിലെ ദരിദ്രമായ പ്രദേശത്താണ് എൻഡ്രാംഗെറ്റ എന്ന ക്രിമിനല്‍ മാഫിയാ സംഘമുള്ളത്. യൂറോപ്പിലെ കൊക്കെയ്ൻ വിപണിയുടെ 80 ശതമാനം വരെ നിയന്ത്രിക്കുന്നത് എൻഡ്രാംഗെറ്റയാണ്.

ലിംബാഡി പട്ടണത്തിൽ നിന്നുള്ള മൻകൂസോ കുടുംബമാണ് 'എൻഡ്രാംഗെറ്റ' എന്ന മാഫിയാ സംഘത്തെ നിയന്ത്രിക്കുന്നത്. ഏകദേശം 60 ബില്യൺ ഡോളറാണ് സംഘത്തിന്‍റെ വിറ്റുവരവ്. 600ഓളം അഭിഭാഷകരും 900 സാക്ഷികളും കേസിന്‍റെ വിചാരണാ വേളയില്‍ പങ്കെടുത്തിരുന്നു. കൊലപാതകം, കൊള്ളയടിക്കൽ, മയക്കുമരുന്ന് കടത്ത്, അനധികൃത കടം വാങ്ങൽ, ഓഫീസ് ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘത്തിന് അമേരിക്കയിലും ആസ്‌ട്രേലിയയിലും ശക്തമായ അടിത്തറയുണ്ടെന്നും കണ്ടെത്തി. 

Tags:    
News Summary - Italy mafia trial: 200 sentenced to 2,200 years for mob links

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.