ന്യൂയോർക്ക്: ലോകപ്രശസ്ത ആർട്ടിസ്റ്റുകളുടൈ ചിത്രങ്ങളെന്ന പേരിൽ വ്യാജ പതിപ്പുകൾ വിറ്റ് പണം തട്ടിയ കേസിൽ അച്ഛനും മകളും പിടിയിൽ. ന്യൂയോർക്കിലെ പ്രമുഖമായ ഫൈൻ ആർട്ട് ലേല സ്ഥാപനങ്ങൾക്കുൾപ്പെടെ ഇവർ പെയിന്റിങ്ങുകൾ വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. ലോകപ്രശസ്ത കലാകാരന്മാരായ പാബ്ലോ പിക്കാസോ, ബാങ്സി, ആൻഡി വാറോൾ തുടങ്ങിയവരുടെ പെയിന്റിങ്ങുകൾ എന്നപേരിലാണ് വ്യാജ ചിത്രങ്ങൾ വിൽപ്പന നടത്തിയത്.
വ്യാജ കൃതികൾ വിറ്റതായും കലാലോകത്തെ വഞ്ചിച്ചതായും അച്ഛനും മകളും കോടതിയിൽ സമ്മതിക്കുകയും ചെയ്തു. 50 കാരനായ എർവിൻ ബാങ്കോവ്‌സ്‌കിയും 26 കാരിയായ കരോലിന ബാങ്കോവ്‌സ്‌കയുമാണ് കേസിൽ പിടിയിലായത്. വർഷങ്ങളായി ഇവർ നടത്തിയ തട്ടിപ്പാണ് ഇപ്പോൾ പുറത്തായത്.
കലാകാരന്മാരുടെ പെയിന്റിങ്ങുകളുടെ വ്യാജ പതിപ്പുകൾ നിർമിക്കാനായി ഇവർ പോളണ്ടിലെ ഒരു കലാകാരനെ നിയമിക്കുകയും ചെയ്തിരുന്നു. 200ലധികം വ്യാജ ചിത്രങ്ങൾ ഇത്തരത്തിൽ തയാറാക്കിയതാണ് വിവരം. കുറഞ്ഞത് രണ്ട് മില്യൺ ഡോളറെങ്കിലും ഇവർ വ്യാജപതിപ്പുകൾ വഴി തട്ടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ആർട്ടിസ്റ്റുകളുടെ അധികം പരിചിതമല്ലാത്ത പെയിന്റിങ്ങുകളാണ് വ്യാജ പതിപ്പുകളുണ്ടാക്കി ഇവർ വിറ്റുകൊണ്ടിരുന്നത്. ഫെഡറൽ മാർഗനിർദേശങ്ങൾ പ്രകാരം മൂന്ന് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷയും 1.9 മില്യൺ ഡോളർ നഷ്ടപരിഹാരവും ഇവർക്ക് ശിക്ഷവിധിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ ഇവരെ പോളണ്ടിലേക്ക് നാടുകടത്തുകയും ചെയ്യുമെന്ന് നിയമവൃത്തങ്ങൾ അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.