തെഹ്റാൻ: അമേരിക്കക്കും ഇസ്രായേലിനുമെതിരായ പോരാട്ടത്തിൽ അതിശക്തമായ പുതിയ ആയുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ശത്രുസൈന്യത്തിന് അഗാധമായ ഭയമുണ്ടാക്കുന്ന ഒന്നായിരിക്കും ഇതെന്നും, അമേരിക്കൻ സൈനികർക്ക് ഇത് ‘ഹൃദയാഘാതം’ ഉണ്ടാക്കിയേക്കാമെന്നും ഇറാന്റെ നാവിക കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി പറഞ്ഞു. ഇറാന്റെ പ്രസ് ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു.എസ് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുന്നതിന് പകരമായി ഹുർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന ഇറാന്റെ സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
ഇറാന്റെ എണ്ണ വ്യാപാരം തടഞ്ഞ് രാജ്യത്തെ ചർച്ചാമേശയിലേക്ക് കൊണ്ടുവരാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്ന് അഡ്മിറൽ ഷഹ്‌റാം ഇറാനി പരിഹസിച്ചു. ‘പുതിയ ആയുധം ശത്രുക്കളുടെ തൊട്ടടുത്ത് തന്നെയുണ്ട്.അത് കാണുമ്പോൾ അവർക്ക് ഹൃദയാഘാതം ഉണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു’-അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണിനെതിരെ ഏഴ് തവണ മിസൈൽ ആക്രമണം നടത്തിയതായും ഇതുവഴി വിമാനങ്ങൾ വിക്ഷേപിക്കുന്നതിൽനിന്ന് അമേരിക്കയെ തടയാൻ കഴിഞ്ഞതായും ഇറാൻ അവകാശപ്പെട്ടു.
യുദ്ധം ആരംഭിച്ചത് മുതൽ അമേരിക്കൻ-ഇസ്രായേൽ ലക്ഷ്യങ്ങൾക്കെതിരെ നൂറോളം വിജയകരമായ പ്രത്യാക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെടുന്നു. ആഗോള ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 20 ശതമാനം കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയിരിക്കുകയാണ്. മേഖലയിൽ ഇറാൻ കപ്പലുകൾ തടയുന്ന അമേരിക്കൻ നടപടി ‘കടൽക്കൊള്ള’യാണെന്നും സൊമാലിയൻ കടൽക്കൊള്ളക്കാരേക്കാൾ മോശമായാണ് അമേരിക്ക പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഇറാന്റെ സമാധാന പാക്കേജ് തള്ളിയ ട്രംപ്, ഉപരോധം തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ‘ബോംബാക്രമണത്തേക്കാൾ ഫലപ്രദമാണ് ഉപരോധം. ഇറാനെ ഒരിക്കലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ല,’ ട്രംപ് ആക്സിയോസിനോട് പറഞ്ഞു. ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവെള്ള ഒരു കരാറിനും താനില്ലെന്ന വ്യക്തമായ സൂചനയാണ് ട്രംപ് നൽകുന്നത്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷത്തെ കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.