ഗസ്സ സിറ്റി: ഗസ്സയിലെ റഫയിൽ ഇസ്രായേൽ സൈന്യം ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 13 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. ഈ കുടുംബത്തിലെ രണ്ട് സ്ത്രീകളും മരിച്ചതായി ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 48 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
യുദ്ധം ആരംഭിച്ചതിന് ശേഷം ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 34,097 ആയി. 76,980 പേർക്കാണ് പരിക്കേറ്റത്. ഇസ്രായേൽ സൈന്യം ആക്രമിച്ച് തകർത്ത കെട്ടിടങ്ങൾക്കുള്ളിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതിനാൽ യഥാർഥ മരണസംഖ്യ ഇതിലുമേറെയാണ്.
അതിനിടെ, ഗസ്സയിലെ അൽ ശിഫ ആശുപത്രിയിലും ബൈത് ലാഹിയയിലും കണ്ടെത്തിയതിന് സമാനമായ കൂട്ടക്കുഴിമാടം ഖാൻ യൂനിസിലും കണ്ടെത്തി. ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിലാണ് ഫലസ്തീൻ എമർജൻസി സർവിസ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. 180 മൃതദേഹങ്ങൾ ഇവിടെനിന്ന് കണ്ടെത്തി. സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും മൃതദേഹം ഇക്കൂട്ടത്തിലുണ്ട്. തിരച്ചിൽ ഇനിയും തുടരുകയാണ്.
ഖാൻ യൂനിസിൽ നിന്ന് ഇസ്രായേൽ സേന പിന്മാറി രണ്ടാഴ്ചക്ക് ശേഷമാണ് മെഡിക്കൽ കോംപ്ലക്സിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചിൽ വ്യാപിപ്പിച്ചതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഫലസ്തീൻ എമർജൻസി സർവിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.