തടവുകാരെ അവരുടെ ദേശീയതയോട് ചേർന്നു നിൽക്കുന്ന മാതൃരാജ്യത്തേക്ക് മാറ്റാൻ അനുവദിക്കുന്ന ജുഡീഷ്യൽ കരാറിൽ ലെബനാനും സിറിയയും ഒപ്പുവെച്ചു. ദമാസ്കസിൽ അസദിനു ശേഷമുള്ള ഭരണ മാറ്റത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമപരമായ നടപടിയാണിത്. ലെബനാൻ കോടതികളിൽ ശിക്ഷിക്കപ്പെട്ട 300ലധികം സിറിയൻ തടവുകാരെ ഈ കരാർ ഉൾക്കൊള്ളുന്നു. കൂടാതെ അവരുടെ ശിക്ഷകാലാവധി സിറിയയിൽ പൂർത്തിയാക്കാനും അനുവദിക്കുന്നു.
ലെബനാൻ പ്രധാനമന്ത്രി നവാഫ് സലാം, സിറിയൻ നീതിന്യായ മന്ത്രി മഷർ അൽ വൈസ്, ലെബനാൻ ഉപ പ്രധാനമന്ത്രി താരിക് മിത്രി, ലെബനൻ നീതിന്യായ മന്ത്രി ആദേൽ നാസർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
ഒരു രാഷ്ട്രീയ ഇളവ് എന്നതിലുപരി പരമാധികാരത്തെ അടിസ്ഥാനമാക്കിയുള്ള, നിയമവാഴ്ചാ സംവിധാനമായിട്ടാണ് ഉദ്യോഗസ്ഥർ കരാറിനെ രൂപപ്പെടുത്തിയത്. പരമാധികാര രാജ്യങ്ങൾ തമ്മിലുള്ള തടവുകാരുടെ കൈമാറ്റം നിയന്ത്രിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഈ കരാർ പാലിക്കുന്നുണ്ടെന്ന് തരെക് മിത്രി പറഞ്ഞു.
പ്രശ്നത്തിൽ സങ്കീർണ്ണതകൾ ഉണ്ടായിരുന്നിട്ടും, നീതിയിലേക്കുള്ള ഒരു ചുവടുവെപ്പ് എന്നാണ് മഷർ അൽ വൈസ് കരാറിനെ വിശേഷിപ്പിച്ചത്. ഇരുവശത്തുനിന്നുമുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇതിലേക്ക് നയിച്ചതെന്നും മാസങ്ങൾ നീണ്ടുനിന്ന ഏകോപനവും ഒന്നിലധികം യോഗങ്ങളും കരാറിന് വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു.
അന്തിമ വിധികളില്ലാതെ തടവിലാക്കപ്പെട്ടവർ ഉൾപ്പെടെ, കരാറിന്റെ പരിധിയിൽ വരാത്ത തടവുകാർക്കായി ഒരു സമാന്തര മാർഗം തയ്യാറാക്കുന്നുണ്ടെന്നും അൽ വൈസ് പഞ്ഞു. നിയമപരമായ നടപടിക്രമങ്ങൾ കാരണം പ്രക്രിയ കൂടുതൽ സമയമെടുക്കുമെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.