ട്രംപിന്റെ കുടിയേറ്റ വേട്ട: യു.എസിന്റെ 'കൊടും കുറ്റവാളി' ലിസ്റ്റിൽ 89 ഇന്ത്യക്കാർ!

വാഷിങ്ടൺ: അമേരിക്കയിൽ കുടിയേറ്റ നിയമങ്ങൾ വീണ്ടും കടുപ്പിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യു.എസ് ആഭ്യന്തര സുരക്ഷ വകുപ്പ് പുറത്തുവിട്ട 'വോസ്റ്റ് ഓഫ് ദി വോസ്റ്റ്' (കൊടും കുറ്റവാളി) എന്ന ക്രിമിനൽ പട്ടികയിൽ 89 ഇന്ത്യൻ വംശജരാണ് ഇടംപിടിച്ചത്. ‘ക്രിമിനൽ അനധികൃത കുടിയേറ്റക്കാരെ’ ലക്ഷ്യമാക്കി നടത്തുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ പട്ടിക തയ്യാറാക്കിയതെന്നാണ് യു.എസ് ഭരണകൂടം പറയുന്നത്.

യു.എസിൽ നിയമവിരുദ്ധമായി താമസിക്കുകയും ഗുരുതര കുറ്റങ്ങളിൽ ഏർപ്പെടുകയും ചെയ്തവരായ 25000 പേരുടെ വിവരങ്ങളടങ്ങിയ പ്രത്യേക ഡാറ്റാബേസാണ് ഇത്. പൊതുജനങ്ങൾക്ക് ലഭ്യമായ ഡാറ്റാബേസിൽ ഉൾപ്പെട്ടവരുടെ പേര്,ചിത്രം,ദേശീയത,കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ,അറസ്റ്റ് ചെയ്ത സ്ഥലം എന്നിവയും പട്ടികയിൽ പരാമർശിച്ചിട്ടുണ്ട്.

ഈ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജർ കൊലപാതകം, ലൈംഗിക അതിക്രമങ്ങൾ, മയക്കുമരുന്ന് കടത്ത്, ഗുരുതര അക്രമസംഭവങ്ങൾ തുടങ്ങി ഭീകര സ്വഭാവമുള്ള കുറ്റങ്ങളിലാണ് ഇവർ പ്രതികളായിരിക്കുന്നത് എന്ന് യു.എസ് ആഭ്യന്തര സുരക്ഷ വകുപ്പ് വ്യക്തമാക്കി.

ട്രംപിന്റെ കുടിയേറ്റ നിയന്ത്രണം

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ അമേരിക്കയിലേക്കുള്ള പ്രവേശനം പുനഃപരിശോധിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി എക്സിക്യൂട്ടിവ് നടപടികളോടെയാണ് തന്റെ രണ്ടാം ടേം ആരംഭിച്ചത്.

അധികാരമേറ്റ ആദ്യ ദിവസം തന്നെ തെക്കൻ യു.എസ് അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവുകളിൽ ട്രംപ് ഒപ്പുവച്ചിരുന്നു. പ്രദേശത്തേക്ക് കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും പ്രഖ്യാപിച്ചു. കുടിയേറ്റക്കാരെ അധിക്ഷേപിക്കുകയും ‘കുറ്റവാളികളായ അന്യഗ്രഹജീവികളെ’ നാടുകടത്തുമെന്നും പ്രതിജ്ഞയെടുത്തിരുന്നു. കുറ്റവാളികളെ പതിവായി അധിക്ഷേപിക്കാൻ അന്യഗ്രഹജീവികൾ എന്നാണ് ട്രംപ് ഉപയോഗിക്കുന്നത്.

‘നമ്മുടെ സമൂഹത്തെ ഭയപ്പെടുത്തിയ രാക്ഷസന്മാരാണിവർ. ഇവരിൽ ഓരോരുത്തരെയും പുറത്താക്കുന്നതുവരെ ഞങ്ങൾ പ്രവർത്തനം നിർത്തുകയില്ല. നമ്മുടെ രാജ്യത്ത് താമസിക്കാൻ നിയമപരമായി പോലും അനുവാദമില്ലാത്ത ആളുകളുടെ ഇരകളായി അമേരിക്കക്കാർ മാറരുതെന്നും’ ആഭ്യന്തര സുരക്ഷാ വകുപ്പ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Trump's immigration crackdown: 89 Indians on US's 'most dangerous offenders' list!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.