ഗസ്സസിറ്റി: ഗസ്സ മുനമ്പിൽ ഖുർആനിലെ പേജുകൾ വലിച്ചു കീറി കത്തിച്ച് ഇസ്രായേൽ സൈനികൻ. സൈനികന്റെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഇസ്രായേൽ സൈനികൻ ഖുർആന്റെ പേജുകൾ നശിപ്പിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ദിവസങ്ങൾക്കു മുമ്പ് ഇസ്രായേൽ സൈനികൻ തന്നെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പിൽ യൂനിഫോം വേഷധാരിയായ സൈനികന്റെ ഒരു കൈയിൽ തോക്കും മറുകൈയിൽ ഖുർആനുമാണുള്ളത്. തുടർന്ന് ഖുർആന്റെ പേജുകൾ കീറി തീയിലേക്കിടുകയാണ് ഇയാൾ.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. സൈനികന്റെ പ്രവൃത്തി തങ്ങളുടെ മൂല്യത്തിന് നിരക്കുന്നതല്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. എല്ലാ മതങ്ങളെയും ഇസ്രായേൽ പ്രതിരോധ സേന ബഹുമാനിക്കുന്നു. ഇതുപോലുള്ള പ്രവൃത്തികൾ അപലപനീയമാണെന്നും സൈന്യം വ്യക്തമാക്കി.
വിഡിയോ കണ്ടവരും സൈനികന്റെ പ്രവൃത്തിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. മറ്റൊരു ഇസ്രായേൽ സൈനികൻ ഗസ്സയിലെ അഖ്സ യൂനിവേഴ്സിറ്റിയിലെ ലൈബ്രറി കത്തിക്കുന്നതിന്റെ വിഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒക്ടോബർ ഏഴിനു ശേഷമാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. ഇതുവരെയായി 35,000 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തിൽ 80,000 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.