അലി ലറിജാനി, പീറ്റ് ഹെഗ്സെത്ത്
തെഹ്‌റാൻ/വാഷിങ്ടൺ: ഇറാൻ-ഇസ്രായേൽ യുദ്ധം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇരുരാജ്യങ്ങളിലെയും ഉന്നത നേതാക്കൾ തമ്മിൽ വാക്പോര് ശക്തമാവുകയാണ്. ഇറാൻ നേതാക്കൾ ബങ്കറുകളിൽ 'എലികളെപ്പോലെ' ഒളിച്ചിരിക്കുകയാണെന്ന യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ അധിക്ഷേപത്തിന് കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. "ഞങ്ങളുടെ നേതാക്കൾ എന്നും ജനങ്ങൾക്കിടയിലുണ്ട്, എന്നാൽ നിങ്ങളുടെ നേതാക്കൾ എപ്സ്റ്റീൻ ദ്വീപുകളിലല്ലേ" എന്നായിരുന്നു ഇറാന്റെ ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടറി അലി ലറിജാനിയുടെ പരിഹാസം. വിവാദമായ ജെഫ്രി എപ്സ്റ്റീൻ ലൈംഗിക അപവാദക്കേസുമായി ബന്ധപ്പെട്ട ദ്വീപിനെ പരാമർശിച്ചായിരുന്നു ലറിജാനിയുടെ എക്സ് പോസ്റ്റ്.
പെന്റഗണിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പീറ്റ് ഹെഗ്സെത്ത് ഇറാന്റെ കമാൻഡ് ഘടനയെ പരിഹസിച്ചത്. സഖ്യസേനയുടെ കൃത്യതയാർന്ന വ്യോമാക്രമണങ്ങളിൽ ഭയന്ന് ഇറാൻ നേതൃത്വം ബങ്കറുകളിൽ അഭയം തേടിയിരിക്കുകയാണെന്നും ഇത് എലികളുടെ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് ഫെബ്രുവരി 28ലെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റതായി ഹെഗ്സെത്ത് അവകാശപ്പെട്ടു. മുജ്തബ ഖാംനഇയുടെ സന്ദേശങ്ങൾ നേരിട്ട് വരാത്തത് ഇതുകൊണ്ടാണെന്നും യു.എസ് ആരോപിക്കുന്നു.
എന്നാൽ, ഈ വാദങ്ങളെ തള്ളി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ കഴിഞ്ഞ ദിവസം തെഹ്‌റാനിൽ നടന്ന അൽ-ഖുദ്‌സ് ദിന റാലിയിൽ നേരിട്ട് പങ്കെടുത്തു. ജനങ്ങൾക്കിടയിൽ പ്രസിഡന്റ് നിൽക്കുന്ന ദൃശ്യങ്ങൾ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു. തങ്ങളുടെ നേതൃത്വം ജനങ്ങളിൽനിന്ന് ഒളിച്ചോടിയിട്ടില്ലെന്നും യു.എസ് പ്രചാരണം പച്ചക്കള്ളമാണെന്നും തെളിയിക്കാനാണ് ഇറാൻ ഇതിലൂടെ ശ്രമിച്ചത്. വ്യോമാക്രമണങ്ങൾക്കിടയിലും തങ്ങളുടെ ഭരണകൂടം സുസ്ഥിരമാണെന്ന് ഇറാൻ ലോകത്തെ അറിയിച്ചു.
യു.എസ്-ഇസ്രായേൽ സഖ്യസേനയുടെ 'ഓപറേഷൻ എപിക് ഫ്യൂറി'യുടെ ഭാഗമായി ഇറാന്റെ മിസൈൽ-ഡ്രോൺ ശേഖരങ്ങൾ തകർക്കപ്പെട്ടതായി ഹെഗ്സെത്ത് അവകാശപ്പെട്ടു. ഇന്റർനെറ്റ് വിച്ഛേദിച്ചും സ്റ്റാർലിങ്ക് ഉപകരണം കൈവശം വെച്ചവരെ അറസ്റ്റ് ചെയ്തും ഇറാൻ ജനതയെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും യു.എസ് ആരോപിക്കുന്നു. അതേസമയം, ഹെഗ്സെത്തും ലറിജാനിയും തമ്മിലുള്ള വ്യക്തിപരമായ വാക്പോര് യുദ്ധത്തിന്റെ തീവ്രതയെയും നയതന്ത്ര ബന്ധങ്ങളുടെ തകർച്ചയെയുമാണ് സൂചിപ്പിക്കുന്നത്. ഹുർമുസ്‍ കടലിടുക്കിലെ ഉപരോധവും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും തുടരുന്നതിനിടെയാണ് ഈ രാഷ്ട്രീയ പോരാട്ടം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.