തെഹ്‌റാൻ: പേർഷ്യൻ ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കക്ക് മുന്നിൽ നിബന്ധനകൾ വെച്ച് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ മുഹ്സിൻ റെസായി. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക പൂർണമായി നഷ്ടപരിഹാരം നൽകണമെന്നും മേഖലയിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനിലെ എക്‌സ്പീഡിയൻസി ഡിസേൺമെന്റ് കൗൺസിൽ അംഗവും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിന്റെ മുൻ കമാൻഡറുമായ റെസായിയുടെ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
യു.എസ് ഉപരോധങ്ങളും സൈനിക നടപടികളും കാരണം ഇറാന് സംഭവിച്ച എല്ലാ നാശനഷ്ടങ്ങൾക്കും അമേരിക്ക പണം നൽകണം. കൂടാതെ പേർഷ്യൻ ഗൾഫ് മേഖലയിലെ സൈനിക സാന്നിധ്യം അമേരിക്ക 100 ശതമാനവും അവസാനിപ്പിക്കണം. ഭാവിയിൽ ഇറാന്റെ സുരക്ഷക്ക് ഭീഷണിയുണ്ടാകില്ലെന്ന ഉറപ്പ് നൽകണം. ഇതിന് അമേരിക്കൻ സൈന്യം മേഖല വിടുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നും റെസായി വ്യക്തമാക്കി.
പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ യു.എസ്-ഇറാൻ പോര് മുറുകുന്നതിനിടെയാണ് ഈ വെല്ലുവിളി. അമേരിക്കൻ റഡാർ സംവിധാനങ്ങളെ നിർജീവമാക്കിയെന്നും കടൽമാർഗമുള്ള യു.എസ് നീക്കങ്ങളെ തടഞ്ഞുവെന്നുമുള്ള ഇറാന്റെ അവകാശവാദങ്ങൾക്ക് പിന്നാലെയാണ് റെസായിയുടെ പ്രസ്താവന.
അമേരിക്കൻ നാവികസേനയുടെ സാന്നിധ്യം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഇറാൻ കാണുന്നത്. വെടിനിർത്തൽ കരാറുകൾക്ക് തങ്ങൾ തയാറല്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സമാധാനം സാധ്യമാകൂ എന്നും ഇറാൻ ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിൽ നിന്ന് അമേരിക്കൻ സൈന്യം ഭാഗികമായി പിൻവാങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഇറാൻ തങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.