ഗസ്സ: ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽ-ശിഫ ആശുപത്രിയിലെ പാരാമെഡിക് മുഹമ്മദ് അൽ-ഹബീലും അഞ്ച് വയസ്സുകാരനായ മകൻ മൂസയും കൊല്ലപ്പെട്ടു. വീടിന്റെ ടെറസിൽ വെള്ളം നിറക്കുന്നതിനിടെയുണ്ടയ ഇസ്രായേൽ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരത്തിന് അരികിൽ, ‘ഉപ്പാ എഴുന്നേൽക്കൂ’ എന്ന് വിതുമ്പിക്കൊണ്ട് വിളിക്കുന്ന ഏഴുവയസ്സുകാരി സൈന അൽ-ഹബീലിന്റെ ചിത്രം മനുഷ്യമനസാക്ഷിയെ പിടിച്ചുലക്കുകയാണ്.
യുദ്ധക്കെടുതികളിൽ വേദനിക്കുന്നവർക്ക് ആശ്വാസമേകാൻ രാപ്പകൽ ഓടിയ കൈകളായിരുന്നു മുഹമ്മദിന്റേത്. ‘ഈ പിഞ്ചുകുട്ടി ആ പിതാവിനൊപ്പം ടെറസിൽ നിൽക്കുകയായിരുന്നു. അവനോടെന്തിനാണ് ഇസ്രായേൽ ഈ ക്രൂരത കാട്ടിയത്? അവൻ എന്ത് തെറ്റാണ് ചെയ്തത്?’ മുഹമ്മദിന്റെ പിതാവ് അബു മുഹമ്മദ് ചോദിച്ചു. സ്വന്തം മകൻ ഒരു ഡോക്ടറായതുകൊണ്ട് മാത്രമാണ് ഇസ്രായേൽ അവരെ ലക്ഷ്യമിട്ടതെന്നും മുഹമ്മദിന്റെ പിതാവ് ആരോപിച്ചു.
ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുന്നത്. കരാർ വെറും കടലാസിലൊതുങ്ങിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് സൈനയുടെ ഈ നഷ്ടം. ഒക്ടോബറിന് ശേഷം മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ 992 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
തിങ്കളാഴ്ച മാത്രം ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നാല് ഫലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ നിലനിൽക്കെ തന്നെ ഇത്തരം കൊലപാതകങ്ങൾ നടക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ്. സൈനയെപ്പോലെ ഇനിയും എത്രയോ കുരുന്നുകളാണ് നിസ്സഹായരായി നിൽക്കേ, തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത്. ലോകം കണ്ടുനിൽക്കെ വെടിനിർത്തൽ കരാറുകൾ അട്ടിമറിച്ച് ഇസ്രായേൽ നടത്തുന്ന ഈ നരനായാട്ട് ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളെയും കരിച്ചു കളയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.