തെൽ അവീവ്: ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. താരിഫ് വിഷയത്തിൽ നെതന്യാഹു ഇന്ത്യക്ക് പിന്തുണ നൽകി. താരിഫ് വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതാണ് ഇന്ത്യക്കും യു.എസിനും നല്ലതെന്നും നെതന്യാഹു പറഞ്ഞു. ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
വൈകാതെ ഇന്ത്യ സന്ദർശിക്കും. ഇന്ത്യ-ഇസ്രായേൽ സഹകരണം വ്യാപിപ്പിക്കാനുള്ള നിരവധി മേഖലകളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തീവ്രവാദവിരുദ്ധ പ്രവർത്തനം എന്നിവയിലെല്ലാം പരസ്പരം സഹകരിക്കാൻ ഇരുരാജ്യങ്ങൾക്കും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യൻ അംബാസിഡർ ജെ.പി സിങ്ങുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. പരസ്പരം വ്യാപാരസഹകരണം വ്യാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗസ്സ പൂർണമായും പിടിച്ചെടുക്കണമെന്ന് തനിക്ക് ഒരു ആഗ്രഹവും ഇല്ലെന്നും നെതന്യാഹു ഇന്ത്യൻ പ്രതിനിധിയെ അറിയിച്ചുവെന്നാണ് വിവരം. ഹമാസിനെ തകർക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യം. ഹമാസിൽ നിന്നും ഭരണം പിടിച്ചെടുത്ത് പുതിയ സർക്കാറിനെ അവിടെ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷം വ്യാഴാഴ്ച പ്രാബല്യത്തിൽ വരാനിരിക്കേയാണ് ട്രംപിെന്റ നടപടി. 25 ശതമാനം പകരച്ചുങ്കം വ്യാഴാഴ്ച നിലവിൽ വരുമെങ്കിലും പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവ 21 ദിവസത്തിനുശേഷമായിരിക്കും പ്രാബല്യത്തിൽ വരുക. ഇന്ത്യക്കെതിരെ 24 മണിക്കൂറിനുള്ളിൽ അധികതീരുവ ചുമത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.