ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകൾ കൈറോയിൽ പുരോഗമിക്കുമ്പോഴും വടക്കൻ ഗസ്സ കൊടുംപട്ടിണിയിലാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. രണ്ടുമാസമായി യു.എൻ നിരന്തരം സൂചനകൾ നൽകിയിരുന്നെങ്കിലും ഭക്ഷ്യ ട്രക്കുകൾ കടത്തിവിടാതെ ഇസ്രായേൽ തുടരുന്ന ക്രൂരതയാണ് അനിവാര്യമായ ദുരന്തത്തിലേക്ക് വടക്കൻ മേഖലയെ തള്ളിവിട്ടത്. ‘‘വടക്കൻ ഗസ്സയിൽ കൊടുംപട്ടിണി പിടിമുറുക്കിയിരിക്കുന്നു. അതിവേഗം തെക്കൻ മേഖലകളിലേക്കും പടരുകയാണത്’’ -യു.എൻ ഭക്ഷ്യ സമിതി ഡയറക്ടർ സിൻഡി മക് ഗെയിൻ അറിയിച്ചു.
കഴിഞ്ഞമാസം യു.എൻ അന്താരാഷ്ട്ര വികസന ഏജൻസി ഡയറക്ടർ സാമന്ത പവറും വടക്കൻ ഗസ്സ വറുതിക്കരികെയാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര സമ്മർദം ശക്തമായി തുടരുമ്പോഴും ഇവിടേക്ക് ഫലസ്തീനികളെയും ഭക്ഷ്യ ട്രക്കുകളും അനുവദിക്കില്ലെന്ന കടുത്ത നിലപാട് തുടരുകയാണ് ഇസ്രായേൽ. ഭക്ഷ്യക്ഷാമമെത്തിയെന്ന മുന്നറിയിപ്പിനു പിന്നാലെ ഇസ്രായേൽ നേരിയ വിട്ടുവീഴ്ചകൾ അനുവദിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി ഇനിയും ഉണ്ടാകേണ്ടതുണ്ടെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അറിയിച്ചു.
അതിനിടെ, ഗസ്സ വെടിനിർത്തൽ ചർച്ചകൾ കൈറോയിൽ അതിവേഗം പുരോഗമിക്കുകയാണ്. ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും അവസാനഘട്ടത്തിൽ മുടങ്ങിയേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഗസ്സയിൽ തടവുകാരെ വിട്ടയക്കാൻ താൽക്കാലിക വെടിനിർത്തലിന് തയാറാണെങ്കിലും യുദ്ധം നിർത്തിവെക്കുന്നത് ഹമാസിനെ അധികാരത്തിൽ തുടരാൻ അനുവദിക്കുമെന്നും അതിനാൽ സമ്മതിക്കില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഗസ്സയിൽ സമ്പൂർണ വെടിനിർത്തലാണ് ലക്ഷ്യമെന്നും പൂർണാർഥത്തിൽ ബന്ദിമോചനത്തിന് ശ്രമിക്കുമെന്നും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയും അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സംഘർഷം കൂടുതൽ ഗുരുതരമാക്കാനാണ് ശ്രമിക്കുന്നതെന്നും മധ്യസ്ഥർ നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെടിനിർത്തൽ സാധ്യതകൾ തെളിയുന്നതിനിടെ, റഫ ആക്രമണം ഉടൻ നടത്തണമെന്ന ആവശ്യവുമായി ഇസ്രായേലിൽ തീവ്ര വലതുപക്ഷ കക്ഷികൾ രംഗത്തുണ്ട്.അതിനിടെ, ഖത്തർ ആസ്ഥാനമായുള്ള അൽജസീറ ചാനൽ ഇസ്രായേലിൽ നിരോധിച്ചു. കിഴക്കൻ ജറൂസലമിൽ ചാനലിന്റെ ഓഫിസ് റെയ്ഡ് നടത്തിയ അധികൃതർ ചാനൽ ഉപകരണങ്ങൾ കണ്ടുകെട്ടി. ഇസ്രായേൽ ആദ്യമായാണ് ഒരു വാർത്ത ചാനലിന് രാജ്യത്ത് വിലക്കേർപ്പെടുത്തുന്നത്. റഫയിൽനിന്ന് ഇസ്രായേലിലേക്കുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഇതിനു പിന്നാലെ റഫയിലെ കറം അബൂസാലെം അതിർത്തി ഇസ്രായേൽ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.