ഐ.ആർ.ഡബ്ല്യു സംഘം നേപ്പാളിൽ; ദുരന്ത മേഖലകൾ സന്ദർശിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി പുറംലോകം അറിഞ്ഞതിനേക്കാൾ വളരെ വലുതാണെന്ന് ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) വിദഗ്ധ സംഘം പറഞ്ഞു. ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ മൂന്നംഗ ഐ.ആർ.ഡബ്ല്യു വിദഗ്ധ സംഘം നേപ്പാൾ ആഭ്യന്തര മന്ത്രാലയം, നുവകോട്ട് ജില്ല കൽക്ടർ, സൈനിക നേതൃത്വം എന്നിവരുമായി രക്ഷാപ്രവർത്തനം സംബന്ധിച്ച് ചർച്ച നടത്തി.
നുവക്കോട്ട് ജില്ലയിലെ ബിദൂർ, ത്രിശൂലി, ദേവീഘട്ട് ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകൾ സന്ദർശിച്ച സംഘം വൻതോതിലുള്ള നാശനഷ്ടങ്ങളാണ് നേരിൽ കണ്ടതെന്ന് ഐ.ആർ.ഡബ്ല്യു ജനറൽ കൺവീനർ ശിഹാബുദ്ദീൻ ചിറ്റൂർ പറഞ്ഞു. ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെ പൂർണമായും തകർന്നതും വലിയ തോതിൽ മണ്ണും ചെളിയും നിറഞ്ഞതുമായ നിരവധി കെട്ടിടങ്ങളുൾപ്പെട്ട ഒറ്റപ്പെട്ടുകിടക്കുന്ന നിരവധി പ്രദേശങ്ങളും സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റോഡുകളും പാലങ്ങളും തകർന്നതോടെ പല ദുരന്തബാധിത മേഖലകളിലേക്കുമുള്ള പ്രവേശനം അസാധ്യവും അതീവ ദുഷ്കരവുമായിരിക്കുകയാണ്.
ദുരന്തത്തിന്റെ വ്യാപ്തിയും നിലവിലെ സാഹചര്യങ്ങളും കണക്കിലെടുത്ത് വലിയ തോതിലുള്ള വിദഗ്ധ പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരും ആവശ്യമായ ഉപകരണങ്ങളും ഉപയോഗിച്ചുള്ള ഏകോപിത രക്ഷാപ്രവർത്തനം അനിവാര്യമാണെന്ന് സംഘം ചൂണ്ടിക്കാട്ടി.
ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് പരിശീലനം ലഭിച്ച ഐ.ആർ.ഡബ്ല്യു വളന്റിയർമാരുടെ സംഘം നേപ്പാളിലെത്തി രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാൻ സന്നദ്ധമാണെന്നും സംഘം അധികൃതരെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.