യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു; മറ്റൊരു ഇന്ത്യക്കാരന് പരിക്ക്

ന്യൂഡൽഹി: യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ തെലങ്കാന സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. ജഗ്തിയാൽ ജില്ലയിലെ ഹുസ്നാബാദ് സ്വദേശി വാവിലാല സുധർശൻ ഗൗഡ് (42) ആണ് കൊല്ലപ്പെട്ടത്. തെലങ്കാനയിൽ നിന്നുള്ള മറ്റൊരു തൊഴിലാളിയായ 35കാരൻ ഗണേഷ് കല്ലേഡക്ക് ആക്രമണത്തിൽ പരിക്കേറ്റു.

യുക്രെയ്നിലെ ഒഡേസയിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിലാണ് മരണം. വ്യോമാക്രമണ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് താമസസ്ഥലത്തുനിന്ന് മാറുന്നതിനിടെയാണ് മിസൈൽ പതിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ സുധർശൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.

നാല് മാസം മുമ്പാണ് ബന്ധുവിനൊപ്പം നിർമാണ കമ്പനിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് സുധർശൻ യുക്രെയ്നിലെത്തിയത്. സംഭവത്തിൽ യുക്രെയ്നിലെ ഇന്ത്യൻ എംബസി ദുഃഖം രേഖപ്പെടുത്തി. എംബസി സുധർശന്റെ കുടുംബവുമായി ബന്ധപ്പെടുകയും മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതായി അറിയിച്ചു. സുധർശൻ ജോലി ചെയ്തിരുന്ന കമ്പനിയും യുക്രെയ്ൻ അധികൃതരുമായും എംബസി ബന്ധപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും എംബസി വ്യക്തമാക്കി.

പുതിയ റഷ്യൻ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി സെപ്റ്റംബർ ഒന്നിന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യൻ പൗരനും ഉൾപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് മുതൽ ഒഡെസയിൽ ഗൈഡഡ് ഏരിയൽ ബോംബ്, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണെന്നും സെലെൻസ്‌കി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും വിവിധ നഗരങ്ങളിലെ ജനവാസകേന്ദ്രങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Telangana Migrant Worker Killed in Russian Missile Attack on Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.