തെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിക്കുമ്പോഴും രഹസ്യമായി ഇറാനെതിരെ കരയാക്രമണത്തിന് പദ്ധതിയിടുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. 'ശത്രു രഹസ്യമായി കര ആക്രമണം ആസൂത്രണം ചെയ്യുമ്പോൾ തന്നെ ചർച്ചകളുടെയും സംഭാഷണങ്ങളുടെയും സന്ദേശങ്ങൾ പരസ്യമായി അയയ്ക്കുന്നു' ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എക്ക് നൽകിയ പ്രസ്താവനയിൽ ഗാലിബാഫ് പറഞ്ഞു.
അമേരിക്കൻ സൈന്യം ഇറാൻ മണ്ണിലേക്ക് കാലുകുത്തിയാൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'അമേരിക്കൻ സൈനികർ ഇറാൻ മണ്ണിൽ ഇറങ്ങാൻ സൈന്യം കാത്തിരിക്കുകയാണെന്നും, അവരെ 'തീയിട്ട് നശിപ്പിക്കുമെന്നും' അമേരിക്കയുടെ പ്രാദേശിക പങ്കാളികൾക്കും ഇതിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം 'ഒരു വലിയ ആഗോള യുദ്ധത്തിലാണ് ,അതിന്റെ ഏറ്റവും നിർണായക ഘട്ടത്തിലുമാണ്, അമേരിക്കയെ ശിക്ഷിക്കാനും ഇറാനെ ആക്രമിച്ചതിൽ ഖേദിക്കാനും നമ്മുടെ ന്യായമായ അവകാശങ്ങൾ ഉറപ്പിച്ചു നിർത്താനും കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്' അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28 ന് ഇസ്രായേലും അമേരിക്കയും ഇറാനിൽ വ്യോമാക്രമണം നടത്തി അവരുടെ പരമോന്നത നേതാവിനെ കൊലപ്പെടുത്തുകയും മിഡിൽ ഈസ്റ്റ് മുഴുവൻ വ്യാപിച്ച ഒരു സംഘർഷത്തിന് കാരണമാവുകയും ചെയ്തതു. യുദ്ധം മുപ്പതാം ദിവസത്തിലേക്ക് കടക്കുന്ന വേളയിലാണ് സ്പീക്കറുടെ ഈ നിർണ്ണായക വെളിപ്പെടുത്തൽ
ലോകത്തിലെ 20% എണ്ണ നീക്കം നടക്കുന്ന ഹുർമുസ് കടലിടുക്കിലെ ഗതാഗതം യുദ്ധത്തെത്തുടർന്ന് ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് പിടിച്ചെടുക്കാനും ഹുർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശങ്ങളിൽ റെയ്ഡുകൾ നടത്താനും പെന്റഗൺ പദ്ധതിയിടുന്നതായി വാഷിംഗ്ടൺ പോസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൈനികരെ ഇറക്കാതെ തന്നെ ലക്ഷ്യങ്ങൾ നേടാനാകുമെന്ന് അവകാശപ്പെടുമ്പോഴും, മേഖലയിലേക്ക് കൂടുതൽ അമേരിക്കൻ സൈനിക കപ്പലുകളും മറീനുകളും അയച്ചിട്ടുമുണ്ട്.
നിലവിലെ സംഘർഷം ലഘൂകരിക്കാനായി പാകിസ്താൻ, തുർക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഇസ്ലാമാബാദിൽ ചർച്ചകൾ നടത്തിവരികയാണ്. പാകിസ്ഥാൻ വഴിയാണ് അമേരിക്ക തങ്ങളുടെ സമാധാന നിർദ്ദേശങ്ങൾ ഇറാന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.