തെഹ്റാൻ: യു.എസ് എയർബേസുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ. യു.എസ് ഇടപ്പെട്ടില്ലെങ്കിൽ ഇസ്രായേൽ സമ്പൂർണമായി തകർന്നേനെയെന്നും ഖാംനഈ അദ്ദേഹം പറഞ്ഞു. വലിയ തകർച്ചയാണ് ഇസ്രായേലിന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെ ഭാവിയിൽ എന്തെങ്കിലും നീക്കമുണ്ടായാൽ അതിന് കനത്ത വിലനൽകേണ്ടി വരും. യു.എസ് വ്യോമതാവളങ്ങൾ ഇനിയും ലക്ഷ്യംവെക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെങ്കിലും യു.എസിന് ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സയണിസ്റ്റ് രാഷ്ട്രത്തിന് നേരെ വിജയം നേടാൻ സഹായിച്ച എല്ലാവരേയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചുകൊണ്ടുള്ള ബില്ലിന് ഇറാൻ അംഗീകാരം നൽകി. ആണവോർജ ഏജൻസിയിൽ നിന്ന് പിന്മാറാൻ കഴിഞ്ഞ ദിവസം തന്നെ ഇറാൻ തീരുമാനിച്ചിരുന്നു.
ഇസ്രായേലുമായുള്ള വെടിനിർത്തലിന് പിന്നാലെ ഇറാനിൽ ജനജീവിതം സാധാരണ നിലയിലേക്ക് കടന്നു. യുദ്ധഭീതിയിൽ തെഹ്റാനിൽ നിന്ന് ഒഴിഞ്ഞുപോയവർ തിരിച്ചെത്തിയതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്കനുഭവപ്പെട്ടു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തെ നേരിടുന്ന ഇറാന്റെ സായുധ സേനക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച രാത്രി തെഹ്റാനിൽ വൻ പ്രകടനവും പൊതുസമ്മേളനവും നടന്നു. ഇസ്രായേലി ആക്രമണങ്ങളെ ചെറുക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമുള്ള സൈനിക നീക്കങ്ങൾക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.