തെഹ്റാനിൽ മിസൈൽ പതിച്ച കെട്ടിടത്തിൽനിന്ന് പുകയുയരുന്നു
തെഹ്റാൻ: ഇറാനിൽ ഇസ്രായേലും അമേരിക്കയും നടത്തുന്ന ഭീതിദമായ ആക്രമണത്തെക്കാൾ വാർത്തകൾ പുറത്തെത്തുന്നത് തിരിച്ച് ഇറാൻ നടത്തുന്നവയാണ്. ഗൾഫ് രാജ്യങ്ങളിലും ഹോർമുസ് കടലിലും ഇസ്രായേലിലും സൈപ്രസിലുമടക്കം ഇറാൻ ബോംബുകൾ പതിക്കുന്നതിന്റെയും അവമൂലമുള്ള നാശത്തിന്റെയും വിഡിയോകളും ചിത്രങ്ങളും അണമുറിയാതെ പ്രവഹിക്കുമ്പോൾ ശരിക്കും ഇറാനാണോ മേൽക്കൈ എന്ന് സന്ദേഹിക്കാൻ സാധ്യതയേറെ.
എന്നാൽ, ശരിക്കും ചിത്രം വേറെയാണ്. സെക്കൻഡുകൾക്കിടെ മാരക പ്രഹരശേഷിയുള്ള 30 ദീർഘദൂര മിസൈലുകൾ പതിച്ച് ഇറാൻ പരമോന്നത ആത്മീയ നേതാവും കൂടെ ഏറ്റവും പ്രമുഖരായ നേതാക്കളും കൊല്ലപ്പെട്ട ഇറാന് തുടക്കം തന്നെ പിഴച്ചതാണ്. പ്രതിരോധമന്ത്രി, സായുധസേനാ മേധാവി, റവലൂഷനറി ഗാർഡ്സ് തലവൻ എന്നിവരടക്കം 48 പേരെയാണ് ഒറ്റ ആക്രമണത്തിൽ വധിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസ യുദ്ധത്തിനിടെതന്നെ ഇറാൻ സുരക്ഷാ സംവിധാനത്തിന് കാര്യമായ പോറലേറ്റിരുന്നു. സൈനിക നേതാക്കളിലേറെയും അന്ന് വധിക്കപ്പെട്ടു. അതിനുമേലാണ് യു.എസും ഇസ്രായേലും ചേർന്ന് പുതിയ കുരുതി നടപ്പാക്കിയത്.
പിൻഗാമികളാകാവുന്നവരെ നേരത്തേ അറിയിച്ച് അലി ഖാംനഈ സാധ്യതകൾ മുൻകൂട്ടി കണ്ടിരുന്നെങ്കിലും സുപ്രധാന സൈനിക നീക്കത്തിനിടെ മുൻനിരയിലെ എല്ലാവരും വധിക്കപ്പെടുന്നത് ഇറാൻ നീക്കങ്ങളിൽ തീർക്കുന്ന ശൂന്യത ചെറുതാകില്ല. ആദ്യ 12 മണിക്കൂറിനിടെ യു.എസ് മാത്രം നടത്തിയത് 900 ആക്രമണങ്ങളാണ്. 24 മണിക്കൂറിൽ 1200 തവണ ബോംബുവർഷം നടത്തിയതായി ഇസ്രായേലും പറയുന്നു. രണ്ട് തലങ്ങളിൽ കേന്ദ്രീകരിച്ചാണ് ഇറാനിൽ യു.എസും ഇസ്രായേലും ആക്രമണം നടത്തുന്നത്. അവരുടെ ആക്രമണശേഷി തുടച്ചുനീക്കലും നേതൃത്വത്തെ സമ്പൂർണമായി ഉന്മൂലനം ചെയ്യലും. ഇവ രണ്ടും ദുർബലമായി പോയാൽ പിടിച്ചുനിൽക്കാൻ ഇറാൻ എത്രകണ്ട് സജ്ജമാണെന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
ഷാഹിദ് ഡ്രോണുകളും അതിവേഗ ബാലിസ്റ്റിക് മിസൈലുകളുമാണ് നിലവിൽ ഇറാന് ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ കൂട്ടുള്ളത്. ഡ്രോണുകൾ എണ്ണം കൂടുതലുണ്ടാകാമെങ്കിലും മിസൈലുകൾ പരമാവധി 3,000 വരെയുള്ളൂവെന്നാണ് കണക്ക്. ആദ്യദിവസം തന്നെ ഇറാൻ തൊടുത്തത് 170 എണ്ണമാണ്. എന്നുവെച്ചാൽ ദിവസങ്ങൾക്കിടെ ഇവയുടെ ശേഖരം അവസാനിക്കും. ഒപ്പം, യു.എസ്- ഇസ്രായേൽ ആക്രമണങ്ങളിൽ ഇവ വിക്ഷേപിക്കുന്ന കേന്ദ്രങ്ങൾകൂടി ഇല്ലാതാക്കപ്പെടുകയാണ്.
മറുവശത്ത്, യുദ്ധക്കപ്പലുകളിൽനിന്ന് പുറപ്പെടുന്നതിന് പുറമെ നൂറുകണക്കിന് യുദ്ധവിമാനങ്ങളുമായി യു.എസും ഇസ്രായേലും പുതിയ സഖ്യകക്ഷികളും ചേർന്ന് ആക്രമണം നടത്തുമ്പോൾ ചെറുത്തുനിൽപിന്റെ വഴികൾ തീരെ ശുഷ്കമാകും. യു.എസ് താവളങ്ങൾ തേടി ആറ് അറബ് രാജ്യങ്ങളിലാണ് ഇറാൻ മിസൈലുകൾ പതിച്ചത്. യു.എ.ഇയിൽ മാത്രം 165 മിസൈലുകളും 541 ഡ്രോണുകളും എത്തി. ഇവയിൽ 35 എണ്ണം പ്രതിരോധം തകർത്ത് കെട്ടിടങ്ങളിലും മറ്റും പതിച്ചു. ദുബൈയിൽ പഞ്ചനക്ഷത്ര ഹോട്ടലാണ് നേരിട്ടല്ലെങ്കിലും ആക്രമണത്തിനിരയായത്.
സൗദിയിലും ഖത്തറിലും എണ്ണ നിലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഇത്രയും വലിയ ആക്രമണങ്ങൾ ഈ ‘സൗഹൃദ’ രാജ്യങ്ങളെ കൂടി എതിരെ യുദ്ധത്തിൽ പങ്കാളിയാക്കാൻ സാധ്യത കൂടുതൽ. ഇങ്ങനെയൊകുമ്പോഴും, സ്വന്തം നായകനെ നഷ്ടമായ ഇറാന് പ്രതികാരം ചെയ്തേ പറ്റൂ. അതിന് ഏതറ്റം വരെയും രാജ്യം പോകും. മാത്രവുമല്ല, രാജ്യത്തിന്റെ ഭരണസംവിധാനം ഒരാളെ കേന്ദ്രീകരിച്ചേ അല്ല. ഒരാൾ വധിക്കപ്പെട്ടാൽ പകരക്കാരനെ ചുമതലപ്പെടുത്താനാകും വിധം അതിന്റെ സംവിധാനങ്ങൾ ഭദ്രമാണ്. ഒപ്പം, ഏതറ്റം വരെയും പോകാൻ സജ്ജരായി രാജ്യത്തെ പൗരന്മാരും.
ശനിയാഴ്ച, ‘ഓപറേഷൻ എപിക് ഫ്യൂരി’ എന്ന പേരിൽ യു.എസ്-ഇസ്രായേൽ സൈന്യം ഇറാനിൽ സംയുക്താക്രമണം ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ തെഹ്റാനും പ്രത്യാക്രമണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ നടന്ന 12 ദിന യുദ്ധത്തിലും ഇതുതന്നെയായിരുന്നു ചിത്രം. അന്ന് ഇസ്രായേൽ തുടങ്ങിവെച്ച വ്യോമാക്രമണത്തിന് 24 മണിക്കൂറിനുള്ളിൽ ഇറാനും മറുപടി നൽകി. എന്നാൽ, അന്നത്തെ പ്രത്യാക്രമണങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇപ്പോൾ ഇറാൻ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളത്രയും.
രണ്ട് തരത്തിലാണ് ഇറാന്റെ പ്രത്യാക്രമണങ്ങൾ. ഇസ്രായേൽ ലക്ഷ്യമാക്കിയുള്ള ആക്രമണം തന്നെയാണ് ഇതിലൊന്ന്. മൂന്ന് ദിവസത്തിനിടെ, ഈ ദൗത്യത്തിൽ ഇസ്രായേലിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒമ്പത് ഇസ്രായേലികൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഗൾഫ് രാജ്യങ്ങളിലെ യു.എസിന്റെ സൈനിക നിലയങ്ങൾ ലക്ഷ്യമാക്കി നടത്തുന്ന പ്രത്യാക്രമണങ്ങളാണ് രണ്ടാമത്തേത്. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ ഏതാണ്ടെല്ലാ ഗൾഫ് രാജ്യങ്ങളും ഈ നീക്കങ്ങളുടെ രുചിയറിഞ്ഞുകഴിഞ്ഞു. 12 ദിന യുദ്ധത്തിൽ ഇത്തരമൊരു നീക്കം ഇറാൻ നടത്തിയത് ഒരിക്കൽ മാത്രമാണ്. ജൂൺ 23ന് ഖത്തറിലെ യു.എസ് നിലയത്തിനുനേരെയുണ്ടായ മിസൈൽ ആക്രമണം അതോടെ, സമാധാന നീക്കത്തിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്നദ്ധത അറിയിച്ചു.
തൊട്ടടുത്ത ദിവസം യുദ്ധം അവസാനിക്കുകയും ചെയ്തു. ഇക്കുറി ഈ ആയുധം ഇറാൻ തുടക്കത്തിലേ പ്രയോഗിച്ചുവെന്നതാണ് ശ്രദ്ധേയം. വലിയ നഷ്ടങ്ങൾ അതിലൂടെ യു.എസിനും അറബ് രാജ്യങ്ങൾക്കും വരുത്തുകയും ചെയ്തു. ഇറാൻ പ്രത്യാക്രമണം നടത്തിയ 13 രാജ്യങ്ങളിലും ഇന്ന് അടിയന്തരാവസ്ഥാ സമാനമായ സാഹചര്യമാണുള്ളത്. പല രാജ്യങ്ങളിലും കോവിഡ് ലോക് ഡൗണിന് സാമാനമായ സാഹചര്യം. ഇറാന്റെ പ്രത്യാക്രമണത്തിന് മറ്റൊരു പ്രത്യേകത കുടി കൈവന്നിരിക്കുന്നു. തിങ്കളാഴ്ചത്തെ ഇറാന്റെ നീക്കങ്ങൾ നൽകുന്ന സന്ദേശവും അതാണ്. ഇതുവരെയും, യു.എസ് നിലയങ്ങൾ മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ ഇപ്പോൾ അത് ഊർജ നിലയങ്ങളിലേക്കും എത്തിയിരിക്കുന്നു.
സൗദി അറേബ്യയിലെ സൗദി ആരാംകോയുടെ കീഴിലുള്ള റാസ് തനൂറ എണ്ണ ശുദ്ധീകരണ ശാലക്കുനേരെയുണ്ടായ ആക്രമണവും ഒമാൻ തീരത്ത് എണ്ണ കപ്പലിനുനേരെയുണ്ടായ ആക്രമണവും ഇതാണ് കാണിക്കുന്നത്. ഇറാന്റെ പ്രധാന ഊർജ സ്രോതസ്സായ നതാൻസ് ആണവ നിലയത്തിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് ഈ രണ്ട് പ്രത്യാക്രമണമെന്നതും ശ്രദ്ധേയം. റാസ് തനൂറയിൽ നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നു.
ആക്രമണം മുൻകൂട്ടി കണ്ട് ഖത്തറും ഇപ്പോൾ എണ്ണ ഖനനം അവസാനിപ്പിച്ചു. റാസ് തനൂറയിൽനിന്ന് പ്രതിദിനം അഞ്ചര ലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്. അതിന്റെ പതിൻമടങ്ങ് വരും ഖത്തറിലേത്. ഇത് അത്രയും സ്തംഭിക്കാൻ പ്രത്യാക്രമണങ്ങളിലുടെ ഇറാന് സാധിച്ചു. ഹോർമൂസിൽ എണ്ണകപ്പൽ ഗതാഗതത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണിത്. ഇറാന്റെ ആണവ പദ്ധതികൾ ആയുധ നിർമാണത്തിനാണെന്ന ആരോപണത്തിന്റെ പേരിലാണല്ലൊ ആ രാജ്യത്തിനെതിരായ യുദ്ധവും ഉപരോധവുമെല്ലാം.
നതാൻസ് ഉൾപ്പെടെ തങ്ങളുടെ ആണവ പദ്ധതികളത്രയും ഊർജ ആവശ്യത്തിനാണെന്ന് പലകുറി ഇറാൻ വ്യക്തമാക്കിയതാണ്. ഇക്കഴിഞ്ഞ ജൂലൈയിൽപോലും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും അക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നിട്ടും അധിനിവേശത്തിനൊരുങ്ങുകയായിരുന്നു സഖ്യസേന. ഇപ്പോൾ ഇറാൻ അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ്. ഇതുതന്നെയാണ് ഇറാന്റെ പ്രത്യാക്രമണങ്ങളുടെ വ്യതിരിക്തയും.
ബെയ്ജിങ്: അമേരിക്കയും ഇസ്രായേലും തുടങ്ങിവെച്ച യുദ്ധത്തിൽ ഏഷ്യൻ പവർഹൗസുകളായ ചൈന പരസ്യമായി ഇറാനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയതിൽപിന്നെ സൈനിക പിന്തുണ കൂടി ഉണ്ടാകുമെന്ന പ്രചാരണങ്ങൾ ശക്തമാണ്. യുദ്ധക്കപ്പലുകളെ തകർക്കുന്ന മിസൈലുകൾ ചൈന നൽകിയെന്നതടക്കം സൈനിക സഹായത്തെക്കുറിച്ച വാർത്തകൾ അനവധി. എന്നാൽ, ചൈന തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയതാണ് പുതിയ വർത്തമാനം.
മൊത്തം ആവശ്യത്തിന്റെ ആറിലൊന്ന് എണ്ണ നൽകുന്നവരായിട്ടും ഇറാന് സൈനിക സഹായം നൽകി യുദ്ധത്തിന് പുതിയ മാനം നൽകാനില്ലെന്നാണ് ചൈനീസ് നിലപാട്. ചൈന സഹായിക്കുന്നതോടെ യുദ്ധത്തിന്റെ മുഖം തന്നെ മാറുമെന്നുറപ്പ്. അത് തിരിച്ചറിഞ്ഞ് യു.എസിനെ അപലപിച്ച് മാറിനിൽക്കാമെന്നാണ് നിലവിൽ ബെയ്ജിങ് ഭരണകൂടത്തിന്റെ തീരുമാനം.
മുമ്പ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, വെടിക്കോപ്പുകൾ എന്നിവയെല്ലാം ചൈന ഇറാന് കൈമാറിയിരുന്നു. നിലവിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ആയുധ കയറ്റുമതി രാജ്യവുമാണ് ചൈന. എന്നാൽ, ആണവ പരിശോധനയുടെ പേരിൽ യു.എൻ ഉപരോധം വന്ന 2005ൽ ഇറാന് ആയുധ വിൽപന ചൈന ഔദ്യോഗികമായി നിർത്തി. പിന്നീട് രാജ്യങ്ങൾ തമ്മിൽ ആയുധകൈമാറ്റം സംബന്ധിച്ച് കരാറുകളൊന്നുമില്ല.
ഏറ്റവും കടുത്ത ഉപരോധങ്ങളാണ് ഇറാനെ സഹായിക്കുന്നവരെന്ന നിലയിൽ ലോക വ്യാപകമായി കമ്പനികൾക്കുമേൽ ഓരോ നാളും വന്നുവീഴുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടെ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലെ 100ലേറെ സ്ഥാപനങ്ങൾ ഇങ്ങനെ ഉപരോധക്കുരുക്കിലായവയാണ്. അമേരിക്കയിലും മറ്റു ലോകരാജ്യങ്ങളിലും നിർമിച്ച ആയുധ ഘടകങ്ങൾ ഇറാനിലെത്തിക്കാൻ ചൈനീസ് കമ്പനികൾ വ്യാപകമായി സഹായിക്കുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.