ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ; ‘ഒട്ടകം സ്വപ്നം കാണുന്നത് പോലെ ട്രംപ് ആകാശക്കോട്ട കെട്ടുന്നു’

തെഹ്‌റാൻ: അമേരിക്കയുമായി സമാധാന കരാറിന് ഉടൻ ധാരണയാകുമെന്ന യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ മാധ്യമങ്ങൾ. ട്രംപിന്റെ പ്രസ്താവനകൾ ആകാശത്ത് കോട്ട കെട്ടുന്നതിന് തുല്യമാണെന്ന് ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകളിൽ യാതൊരുവിധ മുന്നേറ്റവും ഉണ്ടായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. 

വൈറ്റ് ഹൗസിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന ട്രംപിന്റെ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് ഐ.ആർ.ഐ.ബി പരിഹസിച്ചത്. "പരുത്തിക്കുരു തിന്നുന്നതായി ഒട്ടകം സ്വപ്നം കാണുന്നു. ചിലപ്പോൾ അത് മുഴുവനായി വിഴുങ്ങുന്നു, ചിലപ്പോൾ ഓരോന്നായി തിന്നുന്നു!" എന്ന പേർഷ്യൻ പഴഞ്ചൊല്ല് ചേർത്താണ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞത്. ട്രംപിന്റെ വാക്കുകൾ യാഥാർത്ഥ്യബോധമില്ലാത്തതും അപക്വവുമാണെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.


സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയെയും ഇറാൻ പൂർണ്ണമായും നിഷേധിച്ചു. അത്തരമൊരു കരാർ നിലവിലില്ലെന്നും ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നുമാണ് തെഹ്‌റാനിൽ നിന്നുള്ള സൂചനകൾ. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന വാഷിങ്ടണിന്റെ വാദങ്ങളും ഇറാൻ തള്ളിക്കളയുകയാണ്.

ഇറാനുമായുള്ള രണ്ടാം വട്ട ചർച്ചകൾ ഈ ആഴ്ചാവസാനം നടന്നേക്കുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇറാന് കരാറിൽ താൽപര്യമുണ്ടെന്നും ഹുർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ കപ്പൽ ഉപരോധമാണ് ഇറാനെ ചർച്ചാ മേശയിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിട്ടുകൊടുക്കാൻ അവർ തയാറായെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം ഇസ്‌ലാമാബാദിൽ വെച്ച് രണ്ടാം വട്ട ചർച്ചകൾ നടന്നേക്കുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇറാൻ അതിന് പച്ചക്കൊടി കാട്ടിയിട്ടില്ല.  

Tags:    
News Summary - ‘Building Castles In The Air’: Iran State Media Mocks Trump Over Peace Deal Claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.