മസ്കത്തിൽ അമേരിക്കയുമായുള്ള ചർച്ചക്ക് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അറഗ്ചിയുടെ (മധ്യത്തിൽ) നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോൾ
മസ്കത്ത്: ഒമാനിൽ വെള്ളിയാഴ്ച നടന്ന ഇറാൻ-അമേരിക്ക ആണവ ചർച്ച ഫലം കാണുന്നതായി സൂചന. ചർച്ച സൗഹാർദപരവും മികച്ചതുമാണെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചക്കുശേഷം പ്രതികരിച്ചു. ഈ തുടക്കം ഇറാൻ-യുഎസ് ആണവ ചർച്ചകൾക്കുള്ള ഒരു ചട്ടക്കൂട് രൂപപ്പെടുത്താൻ വഴിതെളിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടെ ഇറാനും അമേരിക്കയും തമ്മിലെ ആറാം ഘട്ട ചർച്ച അവസാനിച്ചു. ഇറാനും അമേരിക്കയും തമ്മിൽ ഒമാൻ മധ്യസ്ഥതയിൽ മസ്കത്തിൽ നടന്ന ചർച്ചകൾ അതീവ ഗൗരവമുള്ളതായിയിരുന്നുവെന്നും ഉചിതമായ സമയത്ത് ചർച്ച പുനഃരാരംഭിക്കമെന്നും ഒമാൻ വിദേശ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി വ്യക്തമാക്കി. ഇറാന്റെയും അമേരിക്കയുടെയും നിലപാട് വ്യക്തമാക്കുന്നതിനും പുരോഗതി സാധ്യമായ മേഖലകൾ തിരിച്ചറിയാനും ഈ ചർച്ചകൾ സഹായകരമായതായി അദ്ദേഹം പറഞ്ഞു. ചർച്ചയുടെ ഫലങ്ങൾ ഇരുരാജ്യങ്ങളുടെയും പരിഗണനക്ക് സമർപ്പിച്ചശേഷം ഉചിത സമയത്ത് സംഭാഷണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഒമാന്റെ മധ്യസ്ഥത വഹിച്ചുകൊണ്ട് നിരവധി പരോക്ഷ കൂടിക്കാഴ്ചകൾ നടന്നതായി ഇറാൻ വിദേശകാര്യന്ത്രി അബ്ബാസ് അരാഗ്ചി മസ്കത്തിൽ മാധ്യപ്രവർത്തരോട് പറഞ്ഞു. ഇറാന്റെ കാഴ്ചപ്പാടും ആശങ്കകളും ഇറാനിലെ ജനങ്ങളുടെ അവകാശങ്ങളും രാജ്യത്തിന്റെ താൽപര്യങ്ങളും സംബന്ധിച്ച് ചർച്ചയിൽ പങ്കുവെക്കാനായത് വളരെ പ്രധാനപ്പെട്ടതണെന്നും മറുപക്ഷത്തിന്റെ നിലപാടും കേൾക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഇറാൻ സംഘവും യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മധ്യേഷ്യൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജരെഡ് കുഷ്നർ എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.