ദുബൈ: ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന യു.എസ് കമ്പനികളെ ഇന്നുമുതൽ ആക്രമിക്കുമെന്നും ജീവനക്കാർ ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പുമായി ഇറാൻ റവലൂഷനറി ഗാർഡ്സ്. ബുധനാഴ്ച രാത്രി തെഹ്റാൻ സമയം എട്ടുമുതൽ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യു.എസ്-ഇസ്രായേൽ സേനകൾ ഇറാനിലെ മരുന്നുകമ്പനികളും യൂനിവേഴ്സിറ്റികളും ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഭീഷണി.
തെഹ്റാനിൽ ചൊവ്വാഴ്ച ഇസ്രായേൽ ബോംബിട്ടു തകർത്ത മരുന്നു കമ്പനിയുടെ ചിത്രം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. രാജ്യത്ത് ഇതിനകം 21 യൂനിവേഴ്സിറ്റികളാണ് ഇസ്രായേൽ ബോംബിങ്ങിൽ തകർന്നത്. മറ്റ് അക്കാദമിക സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. ഇറാനിലെ പ്രമുഖ എൻജിനീയറിങ് യൂനിവേഴ്സിറ്റികൾ പലതും ഇസ്രായേൽ തകർത്തിട്ടുണ്ട്. ഇതിന് തിരിച്ചടിയിലാണ് ഗൾഫ് മേഖലയിലുടനീളം ഇറാൻ അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നത്. മൈക്രോസോഫ്റ്റ് അടക്കം കമ്പനികളെയും ആക്രമിക്കുമെന്നാണ് പുതിയ ഭീഷണി.
ലബനാനിലും ഇസ്രായേൽ സമാനമായി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് തുടരുകയാണ്. ചൊവ്വാഴ്ച ബൈറൂത്ത് വിമാനത്താവള പരിസരത്ത് ആക്രമണം നടന്നു. യു.എൻ സമാധാന സൈനികരെയും ഇസ്രായേൽ വധിച്ചിരുന്നു.
തെഹ്റാൻ: ഹുർമുസ് വഴി കടന്നുപോകുന്ന എല്ലാ കപ്പലുകളും ചുങ്കം നൽകേണ്ടിവരുമെന്ന തീരുമാനം ഔദ്യോഗികമാക്കി ഇറാൻ. ചരക്കുകപ്പലുകളിൽനിന്ന് ചുങ്കം പിരിക്കാനുള്ള നീക്കത്തിന് ഇറാൻ പാർലമെന്ററി സമിതി അംഗീകാരം നൽകിയതായി ഔദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. അപ്പോഴും യു.എസ്, ഇസ്രായേൽ എന്നിവക്കും അവരുടെ സഖ്യരാജ്യങ്ങൾക്കും യാത്ര വിലക്കുമെന്നും ഇറാൻ അറിയിച്ചു. ഹുർമുസിന്റെ ഒരു വശത്തുള്ള ഇറാന്റെ നീക്കം പക്ഷേ, മറുവശത്തുള്ള രാജ്യങ്ങളുടെകൂടി അനുമതി വേണ്ടിവരും. നിരക്ക് എത്രയാകുമെന്നതിലും വ്യക്തതയില്ല.
ബാങ്കോക്ക്: ഹുർമുസ് വഴി എണ്ണക്കടത്ത് മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലായ ഏഷ്യൻ രാജ്യങ്ങൾ ബദൽ ഊർജ സ്രോതസ്സായ റഷ്യയെ അവലംബിക്കുന്നതായി റിപ്പോർട്ട്. പ്രതിസന്ധി കണക്കിലെടുത്ത് റഷ്യൻ എണ്ണ വാങ്ങാൻ ട്രംപ് ലോകരാജ്യങ്ങൾക്ക് ഇളവ് നൽകിയിരുന്നു.
നേരത്തേ ചൈന, ഇന്ത്യ, തുർകിയ രാജ്യങ്ങളാണ് പ്രധാനമായും റഷ്യൻ എണ്ണ വാങ്ങിയിരുന്നത്. പുതിയ സാഹചര്യത്തിൽ ഇവക്ക് പുറമെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്‍ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും റഷ്യൻ എണ്ണയിൽ താൽപര്യമറിയിച്ചിട്ടുണ്ട്. പ്രതിദിനം 19 ലക്ഷം ബാരലാണ് റഷ്യയുടെ എണ്ണ കയറ്റുമതി. നേരത്തേ 10 ലക്ഷം ബാരലായിരുന്നതാണ് മാർച്ചിൽ ഇരട്ടിയോളം വർധിപ്പിച്ചത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യ മാത്രം പ്രതിദിനം 26 ലക്ഷം ബാരൽ എന്ന തോതിൽ എണ്ണ ഇറക്കുമതി നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.