ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കിടെ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ സംഘം പാകിസ്താനിൽ നിന്നും മടങ്ങി. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ശനിയാഴ്ച ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ പൂർത്തിയാക്കി മടങ്ങിയത്.
അമേരിക്കയുമായി മുഖാമുഖം ചർച്ച നടത്താൻ തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഈ ആവർത്തിച്ചു. എന്നാൽ തങ്ങളുടെ ആവശ്യങ്ങളും നിരീക്ഷണങ്ങളും അടങ്ങിയ ഔദ്യോഗിക രേഖകൾ മധ്യസ്ഥരായ പാകിസ്താന് കൈമാറി. ഇവ യു.എസ് ഭരണകൂടത്തിന് പാകിസ്താൻ കൈമാറും. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുമായി ഇറാൻ സംഘം ദീർഘനേരം ചർച്ചകൾ നടത്തി.
ഇറാൻ സംഘം നേരിട്ടുള്ള ചർച്ചകളിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരുടെ പാകിസ്താൻ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ നാവിക ഉപരോധമാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത് തങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ച യുദ്ധമാണെന്ന് ഇറാൻ ആരോപിക്കുന്നു.
ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായും ഉപേക്ഷിക്കണമെന്നും രാജ്യാന്തര എണ്ണക്കടത്തിന് തടസ്സം നിൽക്കില്ലെന്ന് ഉറപ്പ് നൽകണമെന്നുമാണ് അമേരിക്കയുടെ പ്രധാന ആവശ്യം. പാകിസ്താനിലെ സന്ദർശനത്തിന് ശേഷം അബ്ബാസ് അരാഗ്ചി ഒമാനിലേക്കും തുടർന്ന് റഷ്യയിലേക്കും തിരിക്കും. ഈ രാജ്യങ്ങളുമായും സമാനമായ രീതിയിൽ മേഖലയിലെ സുരക്ഷ കാര്യങ്ങൾ ഇറാൻ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.