തെഹ്റാൻ: ഇറാന്‍റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ മേധാവിയായി മുഹമ്മദ് ബാഖിർ ദുൽഖദ്റിനെ തെരഞ്ഞെടുത്തു. ഇറാനിയൻ റവലൂഷനറി ഗാർഡിന്‍റെ മുൻ കമാൻഡറായിരുന്നു.
ഇറാന്റെ എക്സ്പീഡിയൻസി കൗൺസിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. സുരക്ഷ മേധാവിയായ അലി ലാരിജാനിയെ കഴിഞ്ഞയാഴ്ച ഇസ്രായേൽ-യു.എസ് സഖ്യസേന കൊലപ്പെടുത്തിയിരുന്നു. നേരത്തെ, ലാരിജാനിയുടെ പിൻഗാമിയായി സെക്യൂരിറ്റി കൗൺസിലിന്‍റെ സെക്രട്ടറി ജനറൽ അടക്കം ഇറാൻ ഭരണകൂടത്തിൽ വിവിധ ഉന്നത പദവികൾ വഹിച്ച സഈദ് ജലീലിയെ നിയമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, യുദ്ധം രൂക്ഷമായി തടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ യു.എസുമായി മധ്യസ്ഥ ചർച്ചക്ക് തയാറായതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയും യു.എസ് ഇടനിലക്കാരൻ സ്റ്റീവ് വിറ്റ്കോഫും തമ്മിലുള്ള ചർച്ചകളെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇറാന്‍റെ ഉന്നതതല നേതൃത്വം ഈ നീക്കത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നു. യുദ്ധം നയതന്ത്ര ഇടപെടലിലൂടെ അവസാനിപ്പിക്കുന്നതിനുള്ള പാത തുറന്നുവരുന്നതിന്‍റെ സൂചനയാണിതെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിന് തിരിച്ചടിയായി ചൊവ്വാഴ്ച രാവിലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തെൽ അവീവിൽ നാലുപേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾക്ക് വലിയ നാശമുണ്ടായി. യുദ്ധം തുടങ്ങിയതിന് ശേഷം ഇറാൻ ആക്രമണത്തിൽ 4829 പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 111 പേർ ചികിത്സയിലാണ്. 12 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.