തെഹ്‌റാൻ: ഇസ്രായേലിനെതിരെ നടത്തിവന്ന സൈനിക നടപടികൾ അവസാനിപ്പിച്ചതായി ഇറാൻ സായുധ സേനാ കമാൻഡ് അറിയിച്ചു. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഫാർസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ലബനാന് മേലുള്ള ആക്രമണം ഇസ്രായേൽ തുടരുകയാണെങ്കിൽ ഇതിലും ശക്തമായ തിരിച്ചടി നൽകുമെന്ന കടുത്ത മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.
ലബനാനിലെ നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇസ്രായേലിന്റെ ഭാഗത്തുനിന്ന് വീണ്ടുമൊരു പ്രകോപനമുണ്ടായാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇറാൻ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ വൻ യുദ്ധഭീതി നിലനിൽക്കുന്നതിനിടെയാണ് ഇറാന്റെ പ്രഖ്യാപനം.
ഇതിനിടെ ഇസ്രായേലിനോടും ഇറാനോടും ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ ആഹ്വാനം. ഇസ്രായേൽ-ഇറാൻ വെടിനിർത്തലിന് ശ്രമം തുടരുകയാണ്. അന്തിമ സമാധാന കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അന്തിമ കരാർ ഉണ്ടാകുന്നതുവരെ ഉപരോധം പൂർണാർഥത്തിൽ തുടരുമെന്നും ട്രംപ് പറഞ്ഞു.
സംഘർഷം ആളിക്കത്തുന്നത് മേഖലയിലെ സമാധാന ചർച്ചകളെ അട്ടിമറിക്കുമെന്നും ഇത് ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുമാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. ലബനാൻ തലസ്ഥാനമായ ബൈറൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ഇതേതുടര്‍ന്ന് ഇരു രാജ്യത്തും ആക്രമണ പ്രത്യാക്രമണങ്ങൾ നടന്നിരുന്നു.
അതേസമയം, യുദ്ധസാഹചര്യം ആഗോള സമ്പദ്‌വ്യവസ്ഥയെയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഹൂതികൾ വിലക്കേർപ്പെടുത്തിയതോടെ ആഗോള ചരക്കുനീക്കവും പ്രതിസന്ധിയിലായി. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ധന ഇറക്കുമതിയെയും വ്യോമഗതാഗതത്തെയും ഈ തടസ്സങ്ങൾ സാരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.