കാനഡയിൽ 47,000 ത്തിലധികം വിദേശ വിദ്യാർഥികൾ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് പുതിയ കണക്ക്. ഇതിൽ ഇന്ത്യയാണ് മുൻപന്തിയിലുള്ളതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വന്ന വിദ്യാർഥികൾ സ്‌കൂളുകളിൽ പോകുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഐ.ആർ.സി.സി ഇവരുടെ മേൽ നിയമലംഘന കേസുകൾ റിപ്പോർട്ട് ചെയ്തു.
വിസ നിയമങ്ങൾ പാലിക്കാതെയാണ് വിദേശ വിദ്യാർഥികൾ കാനഡയിൽ താമസിക്കുന്നതെന്ന് അടുത്തിടെ നടന്ന ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി യോഗത്തിൽ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി) പറഞ്ഞു.
47,175 വിദ്യാർഥികളാണ് പാഠ്യപദ്ധതികൾ പാലിക്കാതെ അനധികൃതമായി കാനഡയിൽ താമസിക്കുന്നതെന്ന് ഐ.ആർ.സി.സി ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി. നിബന്ധന പ്രകാരമുള്ള ക്ലാസുകളിൽ പോലും വിദ്യാർഥികൾ പങ്കെടുക്കുന്നില്ല. ഇത്തരം നിയമലംഘനത്തിൽ നിരവധി രാജ്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മുൻനിരയിലുള്ളത് ഇന്ത്യയാണെന്ന് ഐ.ആർ.സി.സി മേധാവി ആയിഷ സഫർ ചൂണ്ടിക്കാട്ടി.
വിദേശ വിദ്യാർഥികൾ ക്ലാസുകളിൽ പങ്കെടുക്കുക്കാതെ വരുമ്പോൾ കനേഡിയൻ കോളജുകളും സർവകലാശാലകളും ഐ.ആർ.സി.സിയിൽ റിപ്പോർട്ട് ചെയ്യണം. ഇത്തരത്തിൽ സമർപ്പിച്ച റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് നടപടികൾക്കായി കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (സി.ബി.എസ്.എ) റിപ്പോർട്ടുകൾ കൈമാറുന്നതാണ്.
കാനഡക്കുള്ളിൽ അന്വേഷണം നടത്തേണ്ടത് സി.ബി.എസ്.എയുടെ ഉത്തരവാദിത്തമായതിനാൽ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാർഥികളുടെ കൃത്യമായ എണ്ണം നിർണയിക്കുന്നത് വെല്ലുവിളിയായി തുടരുമെന്ന് ഐ.ആർ.സി.സി മേധാവി ചൂണ്ടിക്കാട്ടി.
കാനഡയുടെ ഉന്നത വിദ്യാഭ്യാസ മേഖലയും തൊഴിൽ വിപണിയും നിലനിർത്തുന്നതിന് വിദേശ വിദ്യാർഥികളെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തിൽ കാനഡയിലെ വിദ്യാർഥികളുടെ ട്രാക്കിങ് സംവിധാനത്തുള്ള ഇത്തരം വെളിപ്പെടുത്തലുകൾ വിവാദങ്ങൾക്ക് കാരണമാകുന്നു.
അതേസമയം കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കുള്ള പുതിയ പഠന അനുമതികളിൽ ഗണ്യമായ കുറവും അനുഭവപ്പെടുന്നുണ്ട്. ഐ.സി.ഇ.എഫ് മോണിറ്ററിന്റെ ഡാറ്റ പ്രകാരം 2025 ജനുവരി മുതൽ ജൂലൈ വരെ 52,765 പെർമിറ്റുകൾ മാത്രമേ ഇന്ത്യക്ക് നൽകിയിട്ടുള്ളൂ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 188,255 ആയിരുന്നു. 2023 നെ അപേക്ഷിച്ച് 67.5% കുറവാണ് രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.