ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ പാക് വ്യോമാക്രമണങ്ങളെ അപലപിച്ച് ഇന്ത്യ. പാക് ആക്രമണത്തെ 'നഗ്നമായ അധിനിവേശം' എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. കിഴക്കൻ പ്രവിശ്യകളിലെ പാക് ആക്രമണത്തിൽ 36 സാധാരണക്കാർ കൊല്ലപ്പെടുകയും 163 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് കാബൂളിലെ താലിബാൻ സർക്കാർ പറഞ്ഞു.
അതേസമയം, ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർ കറാച്ചിയിലെആക്രമണവുമായി ബന്ധപ്പെട്ട 'സായുധ സംഘങ്ങളാണ്' എന്നായിരുന്നു പാകിസ്താൻ അവകാശപ്പെട്ടത്.
അഫ്ഗാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളെ ഇന്ത്യ "ശക്തമായി അപലപിക്കുന്നു" എന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു, സായുധ സംഘത്തിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് പാകിസ്താൻ അവകാശപ്പെട്ടത്. എന്നാൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു- പ്രസ്താവനയിൽ പറഞ്ഞു.
"പാകിസ്താന്റെ ഈ നഗ്നമായ ആക്രമണം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയുമാണ്. പാകിസ്താന്റെ നിരന്തര അശ്രദ്ധമായ പെരുമാറ്റവും അതിർത്തികൾക്കപ്പുറത്തുള്ള തീവ്രമായ അക്രമങ്ങളിലൂടെ ആഭ്യന്തര പരാജയങ്ങളെ മറച്ചുവെക്കാനുള്ള വ്യർത്ഥമായ ശ്രമങ്ങളുമാണിത്" പ്രസ്താവനയിൽ പറയുന്നു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അഫ്ഗാൻ കുടുംബങ്ങൾക്ക് ഇന്ത്യ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് ആശംസിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും ഉള്ള അചഞ്ചലമായ പിന്തുണ ആവർത്തിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കെ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താൻ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്.
മാർച്ചിൽ കാബൂളിലെ ഒരു മയക്കുമരുന്ന് ചികിത്സാ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.