വെനിസ്വേലയിലെ രക്ഷാപ്രവർത്തനം
കറാക്കസ്: വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിന്റെ തകർച്ചാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. വെനിസ്വേലയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രകൃതിദുരന്തമായി വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവത്തിൽ, തകർന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മരണത്തെ മുഖാമുഖം കണ്ട് ഡയാന പട്ടീനോ നടത്തിയ അതിജീവനം അത്ഭുതപ്പെടുത്തുന്നതാണ്.
ലാ ഗ്വായറയിലെ എട്ടാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ പാത്രങ്ങൾ കഴുകുകയായിരുന്ന ഡയാനക്ക് ഭൂചലനം ആദ്യം ഒരു ചെറിയ കുലുക്കമായാണ് തോന്നിയത്. വലിയ അപകടമൊന്നും ഉണ്ടാകില്ലെന്ന് കരുതി അല്പസമയം കാത്തുനിന്നു. എന്നാൽ പെട്ടെന്നുതന്നെ കെട്ടിടം കുലുങ്ങാൻ തുടങ്ങിയതോടെ, തന്റെ കുഞ്ഞ് ജുവാൻ ഡേവിഡ് കിടക്കുന്ന മുറിയിലേക്ക് ഡയാന പാഞ്ഞെത്തി. അവനെ വാരിപ്പുണർന്ന് ചേർത്തുപിടിക്കുക മാത്രമായിരുന്നു ഡയാനയുടെ ലക്ഷ്യം.
‘അവനെ ചേർത്തുപിടിച്ച നിമിഷം കെട്ടിടം പൂർണമായും തകരാൻ തുടങ്ങി. ഞാൻ ആകാശത്തുനിന്ന് താഴേക്ക് പറക്കുകയാണെന്നായിരുന്നു എനിക്ക് തോന്നിയത്. അതിനുശേഷം വെള്ളത്തിലേക്കും മണ്ണിലേക്കും പതിച്ചു. കട്ടിലുകൾക്കും ഫർണിച്ചറുകൾക്കുമിടയിൽ ഞാൻ ഞെരിഞ്ഞമർന്നു. അത്രയും ഭീകരമായ വീഴ്ചയിലും എന്റെ കുഞ്ഞിനെ ഞാൻ വിട്ടുപോകാതിരുന്നത് എങ്ങനെയാണെന്ന് എനിക്കിന്നും അറിയില്ല,’ ഡയാന ആ ഭീകരമായ നിമിഷം ഓർത്തെടുത്ത് പറഞ്ഞു.
അവശിഷ്ടങ്ങൾക്കിടയിൽ ഇരുട്ടിലും ശ്വാസം മുട്ടലിലും കുടുങ്ങിക്കിന്ന ഡയാനയുടെ ഇടതുകാൽ കോൺക്രീറ്റിനടിയിൽ കുടുങ്ങി അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. തല ഒരു പാറയിൽ അമർന്നിരുന്നു. ഭയം പടരുമ്പോഴും മകൻ ജുവാൻ ഡേവിഡ് അടുത്തുണ്ടെന്ന തിരിച്ചറിവ് അവർക്ക് വലിയ ആശ്വാസമായി. ‘അവൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാനും ജീവിച്ചിരിക്കും. അവൻ ശ്വസിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഇടക്കിടെ ഞാൻ അവന്റെ മൂക്കിൽ തൊട്ടുനോക്കുമായിരുന്നു. ആ ശ്വാസമാണ് എന്നെ ഉണർത്തിയതും ജാഗ്രതയോടെ നിലനിൽക്കാൻ പ്രേരിപ്പിച്ചതും’ ദയാന പറഞ്ഞു.
ആദ്യം കുറേ നിലവിളിച്ചെങ്കിലും ആരും തന്നെ കേൾക്കുന്നില്ലെന്ന് മനസ്സിലായതോടെ അനാവശ്യമായി ഊർജ്ജം കളയേണ്ടതില്ലെന്ന് കരുതിയ ഡയാന, ശബ്ദമോ കാൽപെരുമാറ്റമോ കേൾക്കുമ്പോൾ മാത്രം നിലവിളിക്കാൻ തീരുമാനിക്കുകയായിരുന്നു. തകർച്ചാവശിഷ്ടങ്ങൾക്കിടയിൽ ഡയാനയുടെ സഹോദരൻ പേര് വിളിക്കുന്നത് കേട്ടപ്പോഴാണ് ഉള്ളിലെ സർവ്വ ശക്തിയുമെടുത്ത് ഡയാന നിലവിളിച്ചത്. പിന്നീട് രാത്രി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുവരെയും രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.
ഭൂചലനം ഉണ്ടായ സമയത്ത് കാർ പാർക്ക് ചെയ്ത് മടങ്ങിയെത്തിയ ഭർത്താവ് ഗെർസൺ, തന്റെ വീട് പൂർണമായും തകർന്നു കിടക്കുന്നത് കണ്ട് തകർന്നടിഞ്ഞിരുന്നു. ഭാര്യയും കുഞ്ഞും മരിച്ചുവെന്ന് ഉറപ്പിച്ച നിമിഷത്തിൽ നിന്ന് അവരെ ജീവനോടെ കണ്ടുമുട്ടിയത് ഒരു അത്ഭുതമാണെന്ന് അദ്ദേഹം പറഞ്ഞു. ‘മകനെ കണ്ട നിമിഷം എനിക്ക് പുനർജന്മം ലഭിച്ചതുപോലെ തോന്നി. എനിക്ക് അത് വിശ്വസിക്കാനായില്ല... ’ ഗെർസൺ വികാരാധീനനായി പറഞ്ഞു.
റിക്ടർ സ്കെയിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഭൂചലനത്തിൽ കുറഞ്ഞത് 1,450 പേരെങ്കിലും മരിച്ചതായും പതിനായിരക്കണക്കിന് ആളുകളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. വീടും എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടെങ്കിലും, ജീവനോടെ തിരികെ ലഭിച്ച കുടുംബത്തിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികൾ. ‘ഞങ്ങൾ എല്ലാം നഷ്ടപ്പെട്ടവരാണ്, പക്ഷേ ഞങ്ങൾ ഒരുമിച്ച് ഇവിടെയുണ്ട്’. നഷ്ടപ്പെട്ടതെല്ലാം തങ്ങൾ വീണ്ടും കെട്ടിപ്പടുക്കും എന്ന ഉറച്ച തീരുമാനത്തിലാണ് ഡയാനയും ഗെർസണും. ഡയാനയുടെ കാലുകൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും കുഞ്ഞ് ജുവാൻ അത്ഭുതകരമായി നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.