സ്വതന്ത്ര ഏജൻസികൾക്കുമേൽ പരമാധികാരം, ഫെഡറൽ ഗവർണർമാർക്ക് സംരക്ഷണം; ട്രംപിനെ തലോടിയും തിരുത്തിയും കോടതി

വാഷിങ്ടൺ: സ്വതന്ത്ര ഏജൻസികളിലെ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരം ശക്തിപ്പെടുത്തിയും അതേസമയം ഫെഡറൽ ഗവർണർമാരുടെ സ്വാതന്ത്ര്യം നിലനിർത്തിയും അമേരിക്കൻ സുപ്രീം കോടതി. സ്വതന്ത്ര ഏജൻസികളിലെ ഉദ്യോഗസ്ഥർക്കുമേൽ പരമാധികാരം നൽകിയപ്പോൾ ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെതിരായ അടിയന്തര പിരിച്ചുവിടലിൽ സുപ്രീം കോടതി തടഞ്ഞതാണ് ട്രംപിന് കനത്ത തിരിച്ചടിയായത്.

മോർട്ട്ഗേജ് തട്ടിപ്പ് ആരോപണത്തിന്റെ പേരിൽ ട്രംപ് പുറത്താക്കാൻ ശ്രമിക്കുന്ന ഫെഡ് ഗവർണർ ലിസ കുക്കിന്, നിയമപോരാട്ടം തുടരുന്ന കാലയളവിൽ പദവിയിൽ തുടരാമെന്ന് കോടതി വിധിച്ചു.

അതേസമയം രാജ്യത്തിന്റെ പലിശനിരക്ക് നിശ്ചയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സെൻട്രൽ ബാങ്ക് ഒഴികെയുള്ള ഏജൻസികളുടെ തലവന്മാരെ എപ്പോൾ വേണമെങ്കിലും പുറത്താക്കാൻ പ്രസിഡന്റുമാർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വിധിച്ചു. ഇത്തരം പുറത്താക്കലുകൾക്ക് ന്യായമായ കാരണം വേണമെന്ന ഫെഡറൽ നിയമങ്ങളെയും, എക്സിക്യൂട്ടീവ് അധികാരങ്ങളെ പരിമിതപ്പെടുത്തിയിരുന്ന 91 വർഷം പഴക്കമുള്ള കോടതി വിധിയെയും മറികടന്നാണ് ഈ വിധി.

ഭരണനേതൃത്വം സമൂലമായി പരിവർത്തനം ചെയ്യാനും സുപ്രധാന സ്ഥാനങ്ങളിൽ തന്റെ സഖ്യകക്ഷികളെ നിയമിക്കാൻ ശ്രമിക്കുന്ന ട്രംപിന് കിട്ടിയ പുതിയ അധികാരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

ഏറ്റവും ആവശ്യമുള്ള സമയത്ത് പ്രസിഡന്റിന്റെ അധികാരം വിപുലീകരിച്ചുവെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

മുൻ ഫെഡറൽ ട്രേഡ് കമ്മീഷൻ അംഗം റെബേക്ക സ്ലോട്ടറിന്റെ കേസിലാണ് നിർണായക വിധി. ഇത് നാഷണൽ ലേബർ റിലേഷൻസ് ബോർഡ്, മെറിറ്റ് സിസ്റ്റംസ് പ്രൊട്ടക്ഷൻ ബോർഡ്, കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ തുടങ്ങിയ മറ്റ് ഏജൻസികൾക്കും ബാധകമാണ്. ഇവയിലും ട്രംപ് ബോർഡ് അംഗങ്ങളെ പുറത്താക്കിയിട്ടുണ്ട്.

ഫെഡറൽ റിസർവിന്റെ സ്വതന്ത്രമായ അധികാരം പരാമർശിച്ചാണ് ലിസ കുക്കിനെ പുറത്താക്കാനുള്ള ട്രംപിന്റെ നീക്കം തടഞ്ഞ് സുപ്രീംകോടതി. സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജിമാരിൽ നാല് പേരും ലിസ കുക്കിനെ പുറത്താക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ എതിർത്തു. നടപടിക്രമം പാലിക്കാതെയാണ് ലിസ കുക്കിനെ പുറത്താക്കാൻ യുഎസ് ഭരണകൂടം തീരുമാനമെടുത്തത്.

കോടതി വിധിയോ ട്രംപിന്റെ തീരുമാനം വീണ്ടും കീഴ്‌കോടതികളിലേക്ക് പോകും. അവിടെ ലിസ കുക്ക് ക്രമക്കേട് നടത്തിയെന്ന് തെളിയിച്ചാൽ മാത്രമേ അവരെ ഫെഡ് ഗവർണർ സ്ഥാനത്ത് നിന്ന് ട്രംപിന് നീക്കാനാവൂ. ഫെഡറൽ റിസർവിന്റെ നിയമമനുസരിച്ച് കൃത്യമായ കാരണമില്ലാതെ പ്രസിഡന്റിന് ഗവർണറെ നീക്കാനാവില്ല.

കഴിഞ്ഞ ആഗസ്റ്റിലാണ് ലിസ കുക്കിനെ നീക്കാനുള്ള തീരുമാനം ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. കുക്കിനെ പുറത്താക്കാൻ ശ്രമിക്കുന്നതിന്റെ യഥാർത്ഥ കാരണം യു.എസ് പലിശനിരക്ക് നയത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള റിപ്പബ്ലിക്കൻ പ്രസിഡന്റിന്റെ ആഗ്രഹമാണെന്ന് ട്രംപിന്റെ വിമർശകർ പറയുന്നു. ഫെഡറൽ റിസർവിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ വനിതാ ഗവർണറായ കുക്കിനെ പുറത്താക്കുന്നതിൽ വിജയിച്ചാൽ, തനിക്ക് വിധേയനായ ഒരാളെ പകരം നിയമിക്കാനും ഫെഡ് ബോർഡിൽ ഭൂരിപക്ഷം നേടാനും ട്രംപിന് സാധിക്കും. വാൾസ്ട്രീറ്റ് നിക്ഷേപകർ ശ്രദ്ധയോടെ വീക്ഷിക്കുന്ന് കേസാണിത്.മാത്രമല്ല ഇത് സാമ്പത്തിക വിപണിയിലും യു.എസ് സമ്പദ്‌വ്യവസ്ഥയിലും വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.