'മറ്റൊരു രൂപത്തിൽ താരിഫ് കൊണ്ടുവരും'; യു.എസ് സുപ്രീം കോടതി വിധിക്കെതിരെ ട്രംപ്, തീരുവ പിൻവലിക്കില്ലെന്ന് പ്രഖ്യാപനം

വാഷിങ്ടൺ: തന്റെ വ്യാപാര നയങ്ങൾക്ക് തിരിച്ചടിയായ യു.എസ് സുപ്രീം കോടതി വിധിയിൽ രൂക്ഷവിമർശം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി വിധി മറികടക്കാൻ 'മറ്റൊരു രൂപത്തിൽ' ഇറക്കുമതി തീരുവ നടപ്പിലാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് കോടതി വിധിക്കെതിരെ രംഗത്തെത്തിയത്.

സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് ട്രംപ് കൊണ്ടുവന്ന 'റെസിപ്രോക്കൽ താരിഫ്' എന്ന നയം കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ് സുപ്രീം കോടതി റദ്ദാക്കിയത്. ഇത് ട്രംപിന്റെ വ്യാപാര തന്ത്രങ്ങൾക്ക് കനത്ത പ്രഹരമായിരുന്നു. ഈ നീക്കത്തിൽനിന്ന് പിന്നോട്ടില്ലെന്നും വിദേശ രാജ്യങ്ങൾക്കും കമ്പനികൾക്കും രാജ്യത്തെ ചൂഷണം ചെയ്യാൻ കോടതി അവസരമൊരുക്കിയെന്നും ട്രംപ് സന്ദേശത്തിൽ കുറ്റപ്പെടുത്തി.

"എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് താരിഫ് ആയിരുന്നു. ഈ വിഷയത്തിൽ എന്റെ നിലപാടും രാജ്യത്തിന് ഈ നയെ എത്രത്തോളം അനിവാര്യമാണെന്നും കോടതിക്ക് അറിയാമായിരുന്നു. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്കും കമ്പനികൾക്കും ട്രില്യൺ കണക്കിന് ഡോളർ വെറുതെ നൽകാനാണ് കോടതി തീരുമാനിച്ചത്," ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

സുപ്രീം കോടതി വിധി മറ്റ് രാജ്യങ്ങളെ സന്തോഷിപ്പിക്കുന്നതാണെന്നും എന്നാൽ മറ്റൊരു മാർഗത്തിലൂടെ താരിഫ് ചുമത്താൻ തനിക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് രാജ്യങ്ങൾ അമേരിക്കക്ക് മേൽ ചുമത്തുന്ന അതേ നിരക്കിൽ തിരിച്ചും നികുതി ചുമത്തുന്ന രീതിയാണ് ട്രംപ് വിഭാവനം ചെയ്തത്. ഇത് അമേരിക്കൻ വ്യവസായങ്ങളെ സംരക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. കോടതി വിധി കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഓർക്കണമെന്ന് അദ്ദേഹം കോടതിയോട് പറഞ്ഞു.

വിമർശനത്തോടൊപ്പം ബെഞ്ചിലെ ജഡ്ജിമാർക്ക് നന്ദി അറിയിച്ച ട്രംപ്, ഇവരുടെ നിലപാടുകളെ 'ബുദ്ധിയും ധീരതയും' എന്നാണ് വിശേഷിപ്പിച്ചത്. തുടർന്ന് അമേരിക്കയെ കൂടുതൽ സാമ്പത്തികമായി ഉയർത്താനുള്ള തന്റെ ശ്രമങ്ങൾക്ക് തടസ്സം നിൽക്കുന്ന ഒന്നും അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു.

Tags:    
News Summary - ‘In Another Form’: Trump Slams Supreme Court, Vows Tariffs Will Return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.