ബെെറൂത്ത്: ദക്ഷിണ ലബനാനിലെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശത്ത് ഇസ്രായേൽ സൈനികൻ കന്യാമറിയമിന്റെ രൂപത്തെ അവഹേളിക്കുന്ന ചിത്രം പുറത്ത്. ലബനാനിലെ ദബെൽ പട്ടണത്തിലാണ് സംഭവം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിൽ ഒരു സൈനികൻ കന്യാമറിയമിന്റെ പ്രതിമയുടെ വായിൽ സിഗരറ്റ് അമർത്തിപ്പിടിക്കുന്നത് വ്യക്തമായി കാണാം. കഴിഞ്ഞ മാസം ഇതേ പട്ടണത്തിൽ വെച്ച് തന്നെ ഇസ്രായേൽ സൈനികർ യേശുക്രിസ്തുവിന്റെ രൂപം ചുറ്റിക കൊണ്ട് തകർത്തിരുന്നു.
സംഭവത്തിൽ ഇസ്രായേൽ സൈന്യം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ദൃശ്യത്തിലുള്ള സൈനികനെ തിരിച്ചറിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് സൈനിക വക്താവ് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ സൈനികർ ലബനാനിലെ സ്വത്തുവകകൾ നശിപ്പിക്കുന്നതിന്റെയും കൊള്ളയടിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. പലപ്പോഴും സൈനികർ തന്നെ പകർത്തി പുറത്തുവിടുന്ന ഇത്തരം ദൃശ്യങ്ങൾ വലിയ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.
ഇതിനിടെ വെടിനിർത്തൽ ലംഘിച്ച് ലബനാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടന്നു. ദക്ഷിണ ലബനാനിലെ വിവിധ മേഖലകളിലുണ്ടായ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. മേഖലയിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നാണ് ഇസ്രായേൽ സൈനിക വിഭാഗമായ ഐ.ഡി.എഫിന്റെ വാദം. അതിനിടെ, മേഖലയിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന സൂചനയും ഇസ്രായേൽ നൽകിയിട്ടുണ്ട്.
ദക്ഷിണ ലബനാനിലെ 12 ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ആളുകളോട് സൈന്യം നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 17നാണ്, വാഷിങ്ടണിൽ നടന്ന ചർച്ചയെ തുടർന്ന് ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ, തൊട്ടടുത്ത ദിവസം മുതൽ തന്നെ ഇസ്രായേൽ വെടിനിർത്തൽ ലംഘിക്കുകയായിരുന്നു. വെടിനിർത്തിയാലും, തങ്ങളുടെ കരസൈന്യം ലബനാനിൽ തുടരുമെന്ന് ഇസ്രായേൽ നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.