ഗസ്സ സിറ്റി: ഗസ്സ മുനമ്പിൽ ഹമാസിന്റെ ഒരു സുപ്രധാന തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രായേൽ പ്രതിരോധ സേന. ആയുധങ്ങൾ സൂക്ഷിക്കുന്നതിനും, ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, താമസത്തിനും ഹമാസ് കമാൻഡർമാർ ഈ തുരങ്കം ഉപയോഗിച്ചിരുന്നുവെന്ന് ഐ.ഡി.എഫ് പറഞ്ഞു.
തുരങ്കത്തിന് ഏഴു കിലോമീറ്ററിലധികം നീളവും 25 മീറ്റർ ആഴവും 80 മുറികളുമുണ്ടെന്ന് ഐ.ഡി.എഫ് പറഞ്ഞു. എലൈറ്റ് യഹാലോം കോംബാറ്റ് എൻജിനീയറിങ് യൂനിറ്റും ഷായെറ്റ് 13 നാവിക കമാൻഡോ യൂനിറ്റും ചേർന്നാണ് തുരങ്കം കണ്ടെത്തിയത്.
മെയ് മാസത്തിൽ ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനൊപ്പം കൊല്ലപ്പെട്ട മുഹമ്മദ് ഷബാൻ ഉൾപ്പെടെയുള്ള മുതിർന്ന ഹമാസ് കമാൻഡർമാർ കമാൻഡ് പോസ്റ്റുകളായി ഉപയോഗിച്ചിരുന്ന മുറികളും കണ്ടെത്തിയെന്നാണ് സൈന്യം പറയുന്നത്.
2014ലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഗസ്സയിൽ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ ലെഫ്റ്റനന്റ് ഗോൾഡിൻ കൊല്ലപ്പെട്ടിരുന്നു. ഈ മാസം ആദ്യം ഇസ്രായേലിന് ഗോൾഡിന്റെ ഭൗതികാവശിഷ്ടങ്ങൾ ഹമാസ് കൈമാറിയിരുന്നു. അതുവരെ മൃതദേഹം സൂക്ഷിച്ചിരുന്നത് ഈ തുരങ്കത്തിലാണെന്ന് ഐ.ഡി.എഫ് കരുതുന്നു. ഗോൾഡിന്റെ തിരോധാനം ഇസ്രായേലിൽ ഒരു ദേശീയ ആഘാതമായി മാറിയിരുന്നു.
‘എക്സി’ലെ ഒരു പോസ്റ്റിൽ തുരങ്കത്തിന്റേതെന്ന് പറഞ്ഞുകൊണ്ട് ഒരു വിഡിയോ ഐ.ഡി.എഫ് പങ്കിട്ടു. ജനസാന്ദ്രതയുള്ള റഫ അമേഖലയിലൂടെയും ‘ഉണർവ’ കോമ്പൗണ്ട്, പള്ളികൾ, ക്ലിനിക്കുകൾ, കിന്റർഗാർട്ടനുകൾ എന്നിവയിലൂടെയും തുരങ്കം കടന്നുപോകുന്നുവെന്ന് ഐ.ഡി.എഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.