ഗസ്സ: തെക്കൻ ഗസ്സയിലെ ആശുപത്രികളിൽ മൂന്ന് ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് ബാക്കിയുള്ളതെന്ന് ലോകാരോഗ്യ സംഘടന. റഫ അതിർത്തിയുടെ നിയന്ത്രണം ഇസ്രായേൽ പിടിച്ചെടുത്തതോടെ ഇന്ധനം എത്തിക്കാനുള്ള സാധ്യതകളും ഇല്ലാതായിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗീബർസിയൂസാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
അതിർത്തി അടച്ചത് മൂലം ഇന്ധനം കൊണ്ടുവരുന്നതിന് യു.എന്നിന് തടസം നേരിടുകയാണ്. ഇന്ധനമില്ലെങ്കിൽ ഗസ്സയിലെ എല്ലാ മാനുഷിക പ്രവർത്തനങ്ങളും നിലക്കും. അതിർത്തി അടക്കൽ ഗസ്സക്കുള്ള സഹായവിതരണത്തേയും ബാധിച്ചുവെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
കഴിഞ്ഞദിവസം റഫ അതിർത്തി വഴി കടന്നുകയറ്റം നടത്തിയ ഇസ്രായേലി യുദ്ധ ടാങ്കുകൾ ആക്രമണം തുടരുകയാണ്. നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഭൂഗർഭ കേന്ദ്രങ്ങൾ തകർത്തതായും ഇസ്രായേലി സൈന്യം അവകാശപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സം ബ്രിഗേഡും അൽ ഖുദ്സ് ബ്രിഗേഡും കനത്ത ചെറുത്തുനിൽപ്പ് നടത്തുന്നുണ്ട്. സുരക്ഷിത സ്ഥാനം തേടി അഭയാർഥി പ്രവാഹം തുടരുകയാണ്.
അതിനിടെ, ഹമാസ് റോക്കറ്റാക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് അടച്ച കറം അബൂസാലം അതിർത്തി തുറക്കാൻ ഇസ്രായേൽ തീരുമാനിച്ചു. നേരത്തെ റഫയിൽ അധിനിവേശം നടത്തുകയാണെങ്കിൽ ഇസ്രായേലിനുള്ള ആയുധ വിതരണം നിർത്തുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.